വന്യമൃഗങ്ങളുടെ കണക്ക് സംബന്ധിച്ച് വനവകുപ്പിന്‍റെ കണക്കുകള്‍ വിശ്വാസ യോഗ്യമല്ലെന്ന് മാധവ് ഗാഡ്ഗില്‍

By Web TeamFirst Published Jan 21, 2023, 8:38 AM IST
Highlights

വന്യജീവികൾക്ക് മനുഷ്യനെ കൊല്ലാം സ്വയംരക്ഷയ്ക്ക് പോലും വന്യജീവികളെ കൊല്ലാൻ പാടില്ലെന്നുമുള്ള നിലപാട് മണ്ടത്തരമാണ്

മുംബൈ: വന്യമൃഗങ്ങളുടെ കണക്ക് സംബന്ധിച്ച് വനവകുപ്പിന്‍റെ കണക്കുകള്‍ വിശ്വാസ യോഗ്യമല്ലെന്ന് മാധവ ഗാഡ്ഗില്‍. ഉദാഹരണത്തിന് ഗോവയിലെ ചോര്‍ളഘാട്ടില്‍ ഖനനം നടക്കുന്ന മേഖലകളില്‍ കടുവകളുടെ സാന്നിധ്യമുണ്ടെന്ന് വനംവകുപ്പ് സമ്മതിക്കില്ല. കാരണം അത് സമ്മതിച്ചാല്‍ ഖനനം നടക്കില്ല. അവര്‍ പിന്തുണയ്ക്കുന്നത് പണം കിട്ടുന്ന വഴികളെയാണ് അല്ലാതെ കടുവകളെ സംരക്ഷിക്കാനല്ല.  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 100, 103 അനുസരിച്ച് മോഷ്ടാക്കള്‍ നിങ്ങളുടെ വീട്ടില്‍ അതിക്രമിച്ച് കയറി നിങ്ങളുടെ ജീവനും സ്വത്തിനും ഹാനി വരുത്തുന്ന സാഹചര്യം സൃഷ്ടിച്ചാല്‍ മനുഷ്യനെ വരെ കൊല്ലാന്‍ സാധിക്കും. പിന്നെ എന്താണ് നിങ്ങളുടെ വിള നശിപ്പിക്കുന്ന കാട്ടുമൃഗത്തെ കൊല്ലാന്‍ സാധിക്കാത്തത്. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലരുതെന്ന് പറയുന്നത്, ഭരണഘടനാ വിരുദ്ധമാണെന്നും മാധവ് ഗാഡ്ഗില്‍ വിശദമാക്കി. 

ഗാഡ്ഗിലിൻ്റെ വാക്കുകൾ - 

ഒരു മനുഷ്യനെ കടുവ ആക്രമിക്കുകയോ കൊല്ലുകയോ അല്ലെങ്കിൽ അയാളുടെ കൃഷിഭൂമി കാട്ടുപന്നികൾ നശിപ്പിക്കുകയോ ചെയ്താൽ നിലവിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്.  സംരക്ഷിത വനമേഖലയ്ക്ക് പുറത്തിറങ്ങി മനുഷ്യൻ്റെ ആവാസ്ഥ മേഖലയിൽ അതിക്രമിച്ചു കടക്കുന്ന വന്യജീവികളെ കൊല്ലുന്നതിൽ തെറ്റില്ല. ഇന്ത്യയിൽ മാത്രമാണ് രാജ്യവ്യാപകമായി മൃഗവേട്ടയ്ക്ക് നിരോധനമുള്ളത്. ഇതിൻ്റെ ആവശ്യമില്ല കാട്ടുപ്പന്നികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. കാട്ടുപ്പന്നികളുടേയും കടുവകളുടേയും ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആളുകളുടെ എണ്ണം കൂടിവരികയാണ്, വന്യജീവികൾക്ക് മനുഷ്യനെ കൊല്ലാം സ്വയംരക്ഷയ്ക്ക് പോലും വന്യജീവികളെ കൊല്ലാൻ പാടില്ലെന്നുമുള്ള നിലപാട് മണ്ടത്തരമാണ്.  കാട്ടിലുള്ള വന്യമൃഗങ്ങളുടെ എണ്ണം സംബന്ധിച്ച് സർക്കാർ വകുപ്പുകളുടെ കൈവശമുള്ള കണക്കുകൾ പലതും യഥാർത്ഥ്യത്തോടെ യോജിച്ചു നിൽക്കുന്നതല്ല. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി കൊണ്ടുള്ള വന്യജീവിസംരക്ഷണമാണ് വേണ്ടത്. വന്യജീവി സംരക്ഷണം സംബന്ധിച്ച നിലവിൽ നയങ്ങളിൽ പുനപരിശോധന ആവശ്യമാണ്. 

click me!