
ഭോപ്പാൽ: മധ്യപ്രദേശിലെ ബിജെപി സർക്കാരിൽ കോൺഗ്രസ് എംഎൽഎ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 15 മിനിറ്റിനുള്ളിൽ രണ്ടുതവണയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തതെന്നതും കൗതുകമായി. വിജയ്പൂരിൽ നിന്ന് ആറ് തവണ കോൺഗ്രസ് എംഎൽഎയായ രാം നിവാസ് റാവത്താണ് കോൺഗ്രസ് എംഎൽഎയായിരിക്കെ ബിജെപി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഏപ്രിൽ 30 ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയം, ഇദ്ദേഹം ബി ജെ പിയിൽ ചേർന്നു. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമ്പോൾ അദ്ദേഹം കോൺഗ്രസിൽ നിന്ന് ഔദ്യോഗികമായി രാജിവച്ചിരുന്നില്ല. സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ 'രാജ്യ കാ മന്ത്രി' എന്നതിന് പകരം 'രാജ്യ മന്ത്രി' എന്ന് പറഞ്ഞതിനാൽ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴും കോൺഗ്രസ് നിയമസഭാംഗമായിരുന്നു. തന്നെ മന്ത്രിയാക്കുമെന്ന ബിജെപി വാഗ്ദാനം പാലിക്കുന്നതുവരെ കോൺഗ്രസ് എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ റാവത്ത് വിസമ്മതിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് അദ്ദേഹം കോൺഗ്രസ് എംഎൽഎ സ്ഥാനം രാജിവച്ച് നിയമസഭാ സ്പീക്കർക്ക് കത്ത് അയച്ചത്. രാം നിവാസ് റാവത്തിൻ്റെ അംഗത്വം റദ്ദാക്കാൻ റിപ്പോർട്ട് സ്പീക്കർ നരേന്ദ്ര സിംഗ് തോമറിന് മുമ്പാകെ സമർപ്പിച്ചു. എന്നാൽ സ്പീക്കർ അംഗത്വം റദ്ദാക്കിയില്ലെന്നും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള നഗ്നമായ അപമാനമാണെന്നും പിസിസി അധ്യക്ഷൻ പറഞ്ഞു. ഗ്വാളിയോർ-ചമ്പൽ മേഖലയിലെ പ്രമുഖ ഒബിസി നേതാവാണ് റാവത്ത്യ ദിഗ്‌വിജയ സിംഗ് സർക്കാരിലെ മന്ത്രിയായിരുന്നു ഇദ്ദേഹം. ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി പിളർത്തിയപ്പോൾ പോലും കോൺഗ്രസിൽ ഉറച്ചുനിന്ന നേതാവാണ് റാവത്ത്. എന്നാൽ, ബിജെപിയിൽ ചേർന്ന ശേഷവും കോൺഗ്രസ് അംഗത്വം രാജിവെച്ചിരുന്നില്ല.
Read More.... കോടതിയുടെ അസാധാരണ ഇടപെടൽ; കൊലക്കേസിൽ അറസ്റ്റിലാവുമ്പോൾ പ്രായപൂർത്തിയായില്ല,'ജയിലിലുള്ള രണ്ടു പേരെ വിട്ടയക്കണം'
മോഹൻ യാദവ് മന്ത്രിസഭയിലെ 32-ാമത്തെ അംഗമായാണ് അദ്ദേഹത്തെ ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി യാദവ്, ഉപമുഖ്യമന്ത്രിമാരായ രാജേന്ദ്ര ശുക്ല, ജഗദീഷ് ദേവ്ദ, സംസ്ഥാന ബിജെപി അധ്യക്ഷൻ വി ഡി ശർമ, സംസ്ഥാന ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ഹിതാനന്ദ ശർമ, ജലവിഭവ മന്ത്രി തുളസി സിലാവത്ത് എന്നിവർ സത്യപ്രതിജ്ഞാ വേളയിൽ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam