
ചെന്നൈ: ഹിന്ദു മുന്നണിയുടെ റാലിക്ക് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി. മധുര തിരുപ്പരൻകുന്ദ്രം ക്ഷേത്രത്തെ ചൊല്ലിയുള്ള തർക്കത്തിൽ ചെന്നൈയിൽ റാലി നടത്തണമെന്ന ഹിന്ദു മുന്നണിയുടെ ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. വേലുമായി ചെന്നൈ നഗരത്തിലൂടെ റാലി നടത്തണമെന്നായിരുന്നു ആവശ്യം. പല മതങ്ങളിൽ വിശ്വസിക്കുന്നവരുടെ വ്യാപാര സ്ഥാപനങ്ങൾ പ്രദേശത്തുണ്ടെന്ന് ചൂണ്ടികാട്ടിയ കോടതി, ഹർജിക്കാർ മധുരയിൽ നടത്തിയ റാലിയിൽ വിദ്വേഷ മുദ്രാവാക്യങ്ങൾ ഉയർന്നുവെന്നും വിമർശിച്ചു. സമൂഹത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന ഒന്നും അനുവദിക്കാനാകില്ല. വിവിധ വിഭാഗക്കാർ ഐക്യത്തോടെ ജീവിക്കുന്ന സ്ഥലം ആണ് മധുരയും ചെന്നൈയുമെന്ന് കോടതി ചൂണ്ടികാട്ടി.
അതിനിടെ സുപ്രീം കോടതിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു എന്നതാണ്. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചു കഴിഞ്ഞാൽ പൊലീസ് നിയമപ്രകാരം മുന്നോട്ട് പോകാൻ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പൊലീസിന്റെ അന്വേഷണ അധികാരങ്ങൾ തടയുന്നതിനുള്ള നിർദ്ദേശം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് നിർമ്മാതാവ് സജിമോൻ പാറയിലും, ഒരു നടിയും, അണിയറ പ്രവർത്തകയും നൽകിയ ഹർജിയാണ് കോടതി തീർപ്പാക്കിയത്. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്കും, എസ്‌ഐടി ഉപദ്രവിക്കുന്നതായി പരാതിയുള്ളവർക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam