
മുംബൈ: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്. വമ്പന്‍ ട്വിസ്റ്റായിട്ടാണ് വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും എന്ന പ്രഖ്യാപനം വന്നത്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് പ്രഖ്യാപനം നടക്കിയത്. ഫഡ്നാവിസ് സർക്കാരിൻ്റെ ഭാഗമാകില്ല. ഇത് ഏകനാഥ് ഷിൻഡേയുടെ സർക്കാരാണെന്നായിരുന്നു ഫഡ്നാവിസിന്‍റെ പ്രഖ്യാപനം. രാത്രി 7.30 നാണ് സത്യപ്രതിജ്ഞ നടക്കുക. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞയ്ക്കായി ചടങ്ങുകൾ നടക്കുക.
രണ്ടര വർഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഖാഡി സഖ്യസർക്കാറിനാണ് ഇന്നലെ കര്‍ട്ടന്‍ വീണത്. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ ഉദ്ദവ് രാജി വച്ചിട്ടും മഹാരാഷ്ട്രയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല. ഉദ്ദവിന്‍റെ എതിരാളിയായ ഷിന്‍ഡേയെ മുഖ്യമന്ത്രി പദവിലേത്തിച്ചാണ് ബിജെപി തിരിച്ചടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നദ്ദയുടേയും പിന്തുണയുള്ള സർക്കാരാണ് അധികാരത്തിൽ വരുന്നതെന്ന് ഏകനാഥ് ഷിൻഡേ പ്രതികരിച്ചു. മഹാരാഷ്ട്രയെ വികസനത്തിലേക്ക് നയിക്കുമെന്നും ഷിൻഡേ പറഞ്ഞു.1980ൽ ശിവസേനയിൽ പ്രവർത്തനം തുടങ്ങിയ ഏകനാഥ് ഷിൻഡേ 2004 മുതൽ തുടർച്ചയായി നാല് തവണ എംഎൽഎയായി. ഉദ്ദവ് സർക്കാരിന്‍റെ നഗര വികസന മന്ത്രി ആയിരുന്നു ഏകനാഥ് ഷിൻഡേ. ഉദ്ദവ് സർക്കാരിനെ വീഴ്ത്താൻ നേതൃത്വം നൽകിയ ഷിൻഡേ തന്നെ ഇപ്പോള്‍ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയാണ്.
Also Read: മഹാരാഷ്ട്രയില്‍ ശിവസേനയുടെ എംപിമാരും കൂറുമാറും? നേട്ടത്തിൽ ആശ്വസിച്ച് ബിജെപി കേന്ദ്ര നേതൃത്വം
അതിനിടെ, ഉദ്ദവ് താക്കറെയെ പുറകിൽ നിന്ന് കുത്തിയെന്ന് ഒരു കാർട്ടൂൺ സഹിതം ശിവസേന വക്താവും മുതിര്‍ന്ന നേതാവുമായ സഞ്ജയ് റാവത്തും ട്വീറ്റ് ചെയ്തു. വിശ്വാസ വോട്ടെടുപ്പിന് ഉദ്ദവ് താക്കറെ തയ്യാറാവണമായിരുന്നെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ബാലാസാഹേബ് തോറാട്ടും പറഞ്ഞു. സഖ്യത്തിന്‍റെ ഭാവി ചർച്ച ചെയ്യാൻ നിയമസഭാ മന്തിരത്തിൽ എംഎൽഎമാരുടെ യോഗവും കോൺഗ്രസ് വിളിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam