ഇലക്ട്രോണിക്സ് മീഡിയ ഒന്നാം റാങ്കുകാരി കാർത്തിക, പിഎച്ച്ഡി ജേതാക്കളായ അരുൺകുമാർ, മെഹല്ല എന്നിവരാണ് ചടങ്ങ് ബഹിഷ്കരിച്ച് പ്രതിഷേധിച്ചത്.
കൊച്ചി: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ചതില്‍ അഭിമാനമെന്ന് ഒന്നാം റാങ്കുകാരി കാര്‍ത്തിക ബി കുറുപ്പ്. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചായിരുന്നു കാര്‍ത്തിക ചടങ്ങില്‍നിന്ന് വിട്ടുനിന്നത്. ഇന്നലെയായിരുന്നു പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ബിരുദദാന ചടങ്ങ്.
രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ വാങ്ങുക ഏത് വിദ്യാര്‍ത്ഥിയുടേയും സ്വപ്നമായിരിക്കും. എന്നാല്‍, എംഎസ്‍സി ഇലക്ട്രോണിക്സ് മീഡിയയിലെ ഒന്നാം റാങ്കുകാരിയായ കാര്‍ത്തിക ബി കുറുപ്പ് ആ സ്വപ്ന നേട്ടം വേണ്ടെന്നുവെച്ചു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്‍റ ഭാഗമാകാൻ വേണ്ടിയാണ് കാര്‍ത്തിക ചടങ്ങ് ബഹിഷ്കരിച്ചത്.
കാര്‍ത്തികക്കൊപ്പം മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. കോട്ടയം കറുകച്ചാല്‍ സ്വദേശിനിയാണ് കാര്‍ത്തിക ബി. കുറുപ്പ്. കൊച്ചിയില്‍ സ്വകാര്യ ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസറാണ് ഇപ്പോള്‍ കാര്‍ത്തിക. പിഎച്ച്ഡി ജേതാക്കളായ അരുൺകുമാർ, മെഹല്ല എന്നിവരാണ് ചടങ്ങ് ബഹിഷ്കരിച്ച മറ്റ് രണ്ട് പേര്‍.
Also Read: രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ പുറത്താക്കി