മൃതദേഹം സംസ്‌കരിച്ച് ബന്ധുക്കൾ വീട്ടിൽ മടങ്ങിയെത്തി, പിന്നാലെ മരിച്ചെന്ന് കരുതിയ ആളുമെത്തി; ഗുരുഗ്രാമിൽ നാടകീയ സംഭവം

Published : Sep 07, 2025, 12:52 AM IST
Cremation

Synopsis

മരിച്ചെന്ന് കരുതിയ ആൾ തിരിച്ചെത്തിയതോടെ ദഹിപ്പിച്ച മൃതദേഹം ആരുടേതെന്ന ചോദ്യത്തിന് മുന്നിൽ നട്ടംതിരിഞ്ഞ് ഗുരുഗ്രാം പൊലീസ്

ദില്ലി: ഗുരുഗ്രാമിൽ കാണാതായ 47കാരൻ്റേതെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ചത് മറ്റൊരാളുടെ മൃതദേഹം. സംസ്കാര ചടങ്ങ് കഴിഞ്ഞ് ബന്ധുക്കൾ വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ മരിച്ചെന്ന് കരുതിയ ആളും വീട്ടിലെത്തിയതോടെയാണ് നാടകീയ സംഭവങ്ങൾ. മുഹമ്മദ്പൂർ ജാർസ ഗ്രാമത്തിൽ ഭാര്യയ്ക്കും മൂന്ന് ആൺമക്കൾക്കുമൊപ്പം താമസിച്ചിരുന്ന ലേബർ കോൺട്രാക്ടറായ പൂജൻ പ്രസാദിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സംഭവങ്ങൾ. മൃതദേഹത്തിന്റെ ഡിഎൻഎ സാമ്പിളുകൾ സൂക്ഷിച്ചിട്ടുണ്ടെന്നും മരിച്ചയാളെ ഇതുപയോഗിച്ച് തിരിച്ചറിയാൻ ശ്രമിക്കുമെന്നും ഗുരുഗ്രാം സെക്ടർ 37 പൊലീസ് അറിയിച്ചു.

ഓഗസ്റ്റ് 28 ന് ഉപേക്ഷിക്കപ്പെട്ട ഒരു വെയർഹൗസിന് സമീപം തല മുറിച്ചുമാറ്റിയ നിലയിലുള്ള മൃതദേഹം സെക്ടർ 37 പോലീസ് കണ്ടെത്തിയിരുന്നു. ഇതാരുടേതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് പൂജൻ പ്രസാദിനെ കാണാനില്ലെന്ന് കാട്ടി മകൻ സന്ദീപ് കുമാർ സെപ്റ്റംബർ 1 ന് പൊലീസിൽ പരാതി നൽകിയത്. തങ്ങൾ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ച് പോലീസ് സന്ദീപിനോട് പറഞ്ഞിരുന്നു. മൃതദേഹം സൂക്ഷിച്ച മോർച്ചറിയിലെത്തിയ സന്ദീപും ബന്ധുക്കളും മൃതദേഹത്തിൽ വലതുകാലിലെ മുറിവ് കണ്ട് ഇത് പൂജൻ പ്രസാദിൻ്റേതാണെന്ന് പറഞ്ഞു. പിന്നാലെ കൊലപാതകത്തിന് കേസെടുത്ത പൊലീസ്, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് നൽകി.

പൂജൻ പ്രസാദിൻ്റേതിന് സമാനമായ വസ്ത്രങ്ങളാണ് കൊല്ലപ്പെട്ടയാളും ധരിച്ചിരുന്നത്. ഇതും ബന്ധുക്കൾ തെറ്റിദ്ധരിക്കാൻ കാരണമായി. പൂജൻ മരിച്ചുവെന്ന് ബോധ്യപ്പെട്ടതോടെയാണ് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചത്. ഇതിന് ശേഷം സന്ദീപും സഹോദരങ്ങളും ചിതാഭസ്മം യമുന നദിയിൽ നിമജ്ജലം ചെയ്യാനായി പോകുമ്പോഴാണ് ഇവരുടെ അമ്മാവനായ രാഹുൽ പ്രസാദിന് നിർണായകമായ ഫോൺ സന്ദേശം ലഭിച്ചത്. ഗുരുഗ്രാമിലെ ഖണ്ട്സ ചൗക്കിൽ പൂജനെ കണ്ടെന്നായിരുന്നു വിവരം. ഇദ്ദേഹത്തെ കണ്ടെത്തിയ ആളുകൾ ഓട്ടോറിക്ഷയിൽ ഇദ്ദേഹത്തെ വീട്ടിലാക്കുകയും ചെയ്തു. വീട്ടിൽ തിരിച്ചെത്തിയ സന്ദീപും സഹോദരനും അച്ഛനെ കണ്ട് അമ്പരന്നു.

ഇതോടെ പുലിവാല് പിടിച്ചത് പൊലീസാണ്. മരിച്ചതാരെന്ന കുഴപ്പിക്കുന്ന ചോദ്യത്തിന് ഉത്തരം തേടേണ്ട ചുമതലയ്ക്ക് പുറമെ, മൃതദേഹം തെറ്റായി ദഹിപ്പിച്ചുവെന്നതും വെല്ലുവിളിയാണ്. ഡിഎൻഎ പരിശോധനയിലൂടെ മരിച്ചയാളെ തിരിച്ചറിയാൻ സാധിക്കുമെന്നും കേസിൽ ഉടൻ വ്യക്തത വരുമെന്നുമാണ് പൊലീസ് ഇപ്പോൾ പറയുന്നത്. ബന്ധുക്കൾ തിരിച്ചറിഞ്ഞതാണ് മൃതദേഹം വിട്ടുകൊടുക്കാൻ കാരണമെന്നും ഇത്തരത്തിൽ ബന്ധുക്കൾ തിരിച്ചറിയുന്ന മൃതദേഹങ്ങൾ തടഞ്ഞുവെക്കാൻ സാധിക്കില്ലെന്നുമാണ് പൊലീസിൻ്റെ വാദം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?