ദില്ലി: കൊവിഡ് 19 ബാധിച്ച് ദില്ലിയിൽ എൺപതുകാരൻ മരിച്ച സംഭവത്തിൽ രോഗം പകർന്നത് സുരക്ഷാ ഉദ്യോഗസ്ഥനിൽ നിന്നാണെന്ന് ആരോപിച്ച് കുടുംബാഗങ്ങൾ. കുടുംബത്തിലെ രണ്ട് പേർ കൂടി കൊവിഡ് ബാധിതരാണ്. രാജ്യ തലസ്ഥാനത്തെ ഏറ്റവും മുന്തിയ ഹൗസിംഗ് കോളനിയിലാണ് ഇവർ താമസിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ഹോട്ട്സ്പോട്ടുകളിലൊന്നായ നിസാമുദ്ദീൻ തബ്ലീഗ് ജമാ അത്തെ മതസമ്മേളനത്തിൽ ഇവരുടെ സുരക്ഷാ ഉദ്യോഗസ്ഥൻ പങ്കെടുത്ത വിവരം ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. അയാളുടെ കൊവിഡ് 19 പരിശോധനാ ഫലം ഇതുവരെ പുറത്ത് വന്നിട്ടില്ല.
സുരക്ഷാ ഉദ്യോഗസ്ഥൻ പതിവായി നിസാമുദ്ദീൻ മർകസിൽ പോകാറുണ്ടായിരുന്ന കാര്യം തങ്ങൾക്കറിയില്ലായിരുന്നു എന്ന് കുടുംബാംഗങ്ങൾ ഒന്നടങ്കം പറയുന്നു. വീട്ടുജോലികൾ ചെയ്യാൻ ഇയാൾ സഹായിച്ചിരുന്നു. ഏപ്രിൽ 3 മുതൽ ഇയാളെ കാണാതെ പോയതിനെ തുടർന്ന് കുടുംബാംഗങ്ങൾ കേസ് നൽകിയിരുന്നു. പൊലീസ് ഇയാളെ കണ്ടെത്തുകയും കുടുംബാംഗങ്ങളുടെ പരാതിയിൻ മേൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കും മകനും കൊവിഡ് 19 സ്ഥിരീകരിച്ചു. കുടുംബത്തിലെ മറ്റ് അംഗങ്ങളെ പരിശോധന നടത്തിയപ്പോൾ പരിശോധന ഫലം നെഗറ്റീവ് ആണ്. കൊവിഡ് 19 ബാധയ്ക്കെതിരെ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നതായും അതിനാൽ സുരക്ഷാ ഉദ്യോഗസ്ഥനിൽ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് ഉറപ്പുള്ളതായും മരിച്ച വ്യക്തിയുടെ കുടുംബം അവകാശപ്പെട്ടു. വീട്ടുജോലിക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ, ഡ്രൈവേഴ്സ് എന്നിവരുടെ കാര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് കോളനി നിവാസികളോട് പൊലീസ് അറിയിച്ചു. ദില്ലിയിലെ ആകെ രോഗികളിൽ ആയിരത്തിലധികം പേർ മർകസ് നിസാമുദ്ദീനിൽ പോയവരാണെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ദില്ലിയിൽ 1500 പേരാണ് കൊവിഡ് ബാധിതരായിട്ടുള്ളത്.