
ബംഗളുരു: സ്ത്രീകളെ കെണിയിൽ വീഴ്ത്തിയ ശേഷം അവരുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക് മെയിൽ ചെയ്ത കുറ്റത്തിന് രണ്ട് യുവാക്കളെ ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹരീഷ്, ഹേമന്ദ് എന്നിവരെയാണ് പിടികൂടിയത്. ബിരുദധാരികളായ ഇരുവരും രണ്ട് സ്വകാര്യ കമ്പനികളിലാണ് ജോലി ചെയ്യുന്നത്.
32കാരിയായ ഒരു സ്ത്രീ പരാതിയുമായി ക്രൈം ബ്രാഞ്ചിന് മുന്നിലെത്തിയപ്പോഴാണ് സംഭവം സംബന്ധിച്ച വിവരം ലഭിച്ചത്. ഏതാനും വർഷം മുമ്പ് ബന്ധം പരിചയപ്പട്ട ഹരീഷുമായി തനിക്ക് ശാരീരിക ബന്ധമുണ്ടായിരുന്നു. ഒരുമിച്ച് നിരവധി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഈ സമയങ്ങളിൽ ഹരീഷ് താൻ അറിയാതെ സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഇയാൾ തന്റെ സുഹൃത്തായ ഹേമന്ദ് എന്നയാളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിന് പകരമായി ഹേമന്ദിന്റെ കാമുകിയെ ഹരീഷിന്റെ മുന്നിലും എത്തിക്കുമത്രെ.
പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളാണ് ഹരീഷും ഹേമന്ദുമെന്ന് പൊലീസ് പറയുന്നു. ഹേമന്ദിന്റെ കാമുകിയെ ഇരുവരും നേരത്തെ ലൈംഗികമായി പീഡിപ്പിച്ചിട്ടുമുണ്ട്. ഇതിന് പുറമെ മറ്റ് സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ പറഞ്ഞും ഇയാൾ നിർബന്ധികകുമായിരുന്നത്രെ. പരാതി ലഭിച്ചതനുസരിച്ച് ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് വേറെയും സ്ത്രീകളുടെ സ്വകാര്യ വീഡിയോകൾ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അന്വേഷണം തുടരുകയാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ കേസിന്റെ വിശദ വിവരം ലഭ്യമാക്കുമെന്നും ബംഗളുരു പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam