
കോയമ്പത്തൂർ: മൂന്ന് പേരുടെ മരണത്തിനും വിളനാശത്തിനും കാരണമായ 'റോളക്സ്' എന്ന് വിളിപ്പേരുള്ള കാട്ടാനയെ കോയമ്പത്തൂർ വനം ഡിവിഷനിലെ തൊണ്ടമുത്തൂരിന് സമീപം വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി. റോളക്സിനെ മൃഗഡോക്ടർ കമലകണ്ണന്റെ നേതൃത്വത്തിലുള്ള സംഘം ആനമല കടുവാ സംരക്ഷണ കേന്ദ്രത്തിലെ (എടിആർ) ടോപ്‌സ്ലിപ്പ് പ്രദേശത്തേക്ക് മാറ്റി. പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിലുള്ള തൊണ്ടമുത്തൂർ, നരസിപുരം എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ആനകൾ കാർഷിക വിളകൾ നശിപ്പിച്ചതായി പരാതിപ്പെട്ടതിനെത്തുടർന്ന് സെപ്റ്റംബർ ആദ്യ ആഴ്ച മുതൽ വനം വകുപ്പ് റോളക്സിനെ പിടികൂടാൻ ശ്രമിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡി വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ മൃഗഡോക്ടർ കലൈവാനന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം ആനയ്ക്ക് അനസ്തെറ്റിക് കുത്തിവയ്പ്പുകൾ നൽകാൻ തുടങ്ങി. 'റോളക്സ്' രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചിന്നത്തമ്പി, കപിൽദേവ്, വസീം, ബൊമ്മൻ എന്നീ നാല് കുങ്കി ആനകളുടെ സഹായത്തോടെ ആനയെ പിടികൂടി.
രാവിലെ 7.45 ന് വനംവകുപ്പിന്റെ വാഹനത്തിൽ കയറ്റി എടിആറിലെ ടോപ്‌സ്ലിപ്പിലുള്ള വരഗലിയാർ ആന ക്യാമ്പിലേക്ക് ആനയെ അയച്ചു. 'റോളക്സിനെ' ഏതാനും ആഴ്ചകൾ നിരീക്ഷിക്കാൻ വനംവകുപ്പ് തീരുമാനിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 'റോളക്സിനെ' വനത്തിലേക്ക് തുറന്നുവിടും.
ഈ ആനയുടെ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി ആരോപണമുണ്ടെങ്കിലും, വനം വകുപ്പിന്റെ രേഖകൾ പ്രകാരം മൂന്ന് പേരെ മാത്രമേ ആന കൊന്നിട്ടുള്ളൂവെന്ന് ഡിഎഫ്ഒ പറഞ്ഞു. സെപ്റ്റംബർ 16 ന് സമാനമായ ദൗത്യത്തിനിടെ 'റോളക്സ്' മൃഗഡോക്ടർ വിജയരാഘവനെ ആക്രമിച്ചിരുന്നു.