
കൽപ്പറ്റ: ഭാര്യയും മകളുമടക്കം കുടുംബത്തിലെ നാലു പേരെ കർണാടകത്തിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വയനാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി അത്തിമല സ്വദേശി ഗിരീഷിനെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കർണാടക പൊന്നംപേട്ട സ്വദേശിയായ ഭാര്യ നാഗി (34), മകൾ കാവേരി (അഞ്ച്), ഭാര്യാ പിതാവ് കരിയൻ (70), ഭാര്യയുടെ അമ്മ ഗൗരി (65) എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൂട്ടക്കൊലയ്ക്ക് ശേഷം അതിർത്തി കടന്ന് കേരളത്തിലെത്തിയ ഇയാളെ നാട്ടിൽ വെച്ച് കേരളാ പൊലീസാണ് പിടികൂടിയത്. തുടർന്ന് കർണാടക പൊലീസിന് കൈമാറി. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല. കേസിൽ കർണാടക പൊലീസാണ് തുടരന്വേഷണം നടത്തുക.
ഗിരീഷിൻ്റെ രണ്ടാം ഭാര്യയാണ് നാഗി. നാഗിയുടെ മൂന്നാം ഭർത്താവാണ് ഗിരീഷ്. ഒരു വർഷം മുൻപാണ് ഇവർ വിവാഹിതരായത്. പൊന്നംപേട്ടിൽ തന്നെ പലയിടത്തായി ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ് മരിച്ച നാഗി, കരിയൻ, ഗൗരി എന്നിവരെല്ലാം. ഇവരുടെ പറമ്പിൽ കാപ്പി ചെടികൾ ഉണ്ടായിരുന്നു. അതിലെ വിള വിൽക്കുന്നതിന്റെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മദ്യലഹരിയിൽ കൊല നടത്തിയ ശേഷം ഗിരീഷ് ഇവിടെ നിന്ന് കടന്നു. നാഗിയും കരിയനും ഗൗരിയും ജോലിക്ക് വരാതായത് കണ്ട് അയൽവാസികൾ നോക്കിയപ്പോഴാണ് കൂട്ടക്കൊല പുറത്തറിഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam