Manipur Election : ബിജെപിയെ വീഴ്ത്തണം, പഴയ പ്രതാപം വീണ്ടെടുക്കണം; സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺ​ഗ്രസ്

By Web TeamFirst Published Jan 22, 2022, 9:11 PM IST
Highlights

15 വർഷം മണിപ്പൂർ ഭരിച്ചിരുന്ന കോൺഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ഭരണം നഷ്ടപ്പെട്ടത്. അതേസമയം, തെരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള വിലക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ജനുവരി 31വരെ നീട്ടി. 

ഇംഫാൽ: മണിപ്പൂരിൽ (Manipur) കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക (Congress Candidate List) പുറത്തിറക്കി. മുഴുവൻ സീറ്റിലേക്കുമുള്ള പട്ടികയാണ് പുറത്തുവിട്ടത്. മണിപ്പൂർ പിസിസി പ്രസിഡന്റ് ലോകൻ സിങ്ങ്, മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങ് എന്നിവർ മത്സരിക്കും. ഫെബ്രുവരി 27, മാർച്ച് മൂന്ന് എന്നീ ദിവസങ്ങളിൽ രണ്ട് ഘട്ടങ്ങളിലായാണ് മണിപ്പൂരിൽ തെരഞ്ഞെടുപ്പ് നടക്കുക. 15 വർഷം മണിപ്പൂർ ഭരിച്ചിരുന്ന കോൺഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ഭരണം നഷ്ടപ്പെട്ടത്. അതേസമയം, തെരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള വിലക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ജനുവരി 31വരെ നീട്ടി.  

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനം. ജനുവരി 28 മുതല്‍ ചെറിയ പൊതുയോഗങ്ങള്‍ നടത്താൻ കമ്മീഷന്‍ അനുവാദം  നല്‍കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും അഞ്ച് സംസ്ഥാനങ്ങളിലെ  ആരോഗ്യ സെക്രട്ടറിമാരും ചീഫ് സെക്രട്ടറിമാരുമായുള്ള ചർച്ചക്ക് ശേഷമാണ് തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നതിനാല്‍ നിയന്ത്രണം ലഘൂകരിക്കുന്നത് വ്യാപനം വര്‍ധിപ്പിക്കുമെന്നാണ് കമ്മീഷന്‍റെ വിലയിരുത്തല്‍.

അതിനാല്‍ ജനുവരി 31വരെ തെരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കും അനുമതി നല്‍കേണ്ടതില്ലെന്ന് കമ്മീഷന്‍ തീരുമാനിച്ചു. എന്നാല്‍, ജനുവരി 28 മുതല്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്താൻ കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.  രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ ഫെബ്രുവരി ഒന്ന് മുതൽ പൊതുയോഗങ്ങള്‍ നടത്താം. പരാമവധി 500 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്നാണ് കമ്മീഷന്‍റെ നിര്‍ദേശം. വീട് കയറിയുള്ള പ്രചാരണത്തിന് പോകാവുന്നുവരുടെ എണ്ണം അഞ്ചില്‍ നിന്ന് പത്താക്കിയും കമ്മീഷന്‍ ഉയ‍ർത്തി.

ജനുവരി 31ന് വീണ്ടും സാഹചര്യം പരിശോധിച്ച ശേഷം കൂടുതല്‍ ഇളവുകള്‍ നൽകണോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കും. ഇതിനിടെ അഖിലേഷ് യാദവ് മെയിന്‍പുരിയിലെ കര്‍ഹാലില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് സമാജ്‍വാദി പാര്‍ട്ടി സ്ഥിരീകരിച്ചു. യുപിയിലെ സമാജ്‍വാദി പാർട്ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്നാണ് കര്‍ഹാല്‍. ഇതിനിടെ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താനാണെന്ന വ്യാഖ്യാനിക്കേണ്ടെന്ന പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി.

click me!