
ദില്ലി: ദില്ലിയിൽ വായുമലിനീകരണത്തിനെതിരായ പ്രതിഷേധത്തിനിടെ മാവോയിസ്റ്റ് അനുകൂല പോസ്റ്റുകൾ ഉയർത്തിയവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ അറസ്റ്റിലായവരുടെ ഗുരുതര പരാതി. കസ്റ്റഡിയിൽ പൊലീസ് ക്രൂരമായി മർദിച്ചെന്നും, പെൺകുട്ടികളോടടക്കം മോശമായി പെരുമാറിയെന്നും വസ്ത്രങ്ങൾ വലിച്ചുകീറിയെന്നുമാണ് പരാതി. കോടതിയിലും പ്രതികൾ രേഖാമൂലം പരാതി അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷയിൽ കടുത്ത ആശങ്കയുണ്ടെന്ന് അഭിഭാഷകർ പറഞ്ഞു. അതിനിടെ അറസ്റ്റിലായവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മാധവി ഹിദ്മയ്ക്ക് അനുകൂലമായ മുദ്രാവാക്യം വിളിച്ചതിന് പൊലീസ് കോടതിയിൽ തെളിവ് ഹാജരാക്കി. ഒരു ഹിദ്മ വീണാൽ ഓരോ വീട്ടിൽ നിന്നും ഹിദ്മ ഉയർന്നു വരും എന്ന് സമരത്തിൽ പങ്കെടുത്ത ഒരു വീഡിയോ പട്യാല കോടതിയിൽ ആണ് ഹാജരാക്കിയത്. കുറ്റക്കാർക്ക് എതിരെ കർശന നടപടി എന്നുപം ദില്ലി പൊലീസ് ആവർത്തിച്ചു. 3 മലയാളികളടക്കം 23 പേരെയാണ് ദില്ലി പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. സമരത്തിൽ പങ്കെടുത്ത കൂടുതൽ പേരെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേ സമയം, വായു മലിനീകരണം രൂക്ഷമായതോടെ ദില്ലിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. വായു ഗുണനിലവാര മേൽനോട്ട സമിതിയുടെ നിർദ്ദേശപ്രകാരമാണ് സർക്കാർ തീരുമാനം. ദില്ലിയിൽ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. 362 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി AQI. ദില്ലിയിലെ വായുമലിനീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ അയൽ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി പ്രധാനമന്ത്രിയുടെ ഓഫീസ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കാൻ രജിസ്ട്രേഷൻ നടപടികൾ ലഘൂകരിക്കണമെന്നാണ് നിർദ്ദേശം. വായുമലിനീകരണം കുറയ്ക്കാൻ നൂതന സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കണം. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നിർദേശം. നാല് സംസ്ഥാനങ്ങളിലെയും ദില്ലിയിലെയും ചീഫ് സെക്രട്ടറിമാർ പങ്കെടുത്ത യോഗത്തിലാണ് നിർദ്ദേശം നൽകിയത്.