
ദില്ലി : ഛത്തീസ്ഗഡിലെ ബസ്തറില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പതിനൊന്ന് പേർ വീരമൃത്യു വരിച്ചു. മാവോയിസ്റ്റു വിരുദ്ധ സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം കുഴിബോബ് സ്ഫോടനത്തിൽ തകരുകയായിരുന്നു. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. മാവോയിസ്റ്റുകള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പറഞ്ഞു.
ഛത്തീസ്ഗഡ് മാവോയിസ്റ്റ് വിരുദ്ധ സേനയിലെ പത്ത് അംഗങ്ങളും ഇവരുടെ വാഹനത്തിന്റെ ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തി മടങ്ങുമ്പോഴായിരുന്നു സംഘത്തിന് നേരെ ആക്രമണം നടന്നത്. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 450 കിലോമീറ്റർ അകലെയുള്ള അരാൻപൂരെന്ന സ്ഥലത്ത് വച്ചായിരുന്നു ആക്രമണം. സ്ഫോടനം നടത്തിയ മാവോയിസ്റ്റുകള്‍ക്കായി മേഖലയില്‍ തെരച്ചില്‍ നടക്കുകയാണ്.
ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. മാവോയിസ്റ്റ് വിരുദ്ധ സേനയിലെ ധീരൻമാരുടെ ജീവത്യാഗം എക്കാലവും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി. പ്രദേശത്ത് കനത്ത ജാഗ്രത തുടരുകയാണ്. മാവോയിസ്റ്റ് വിരുദ്ധ സേനയുടെയും സിആർപിഎഫിൻറെയും കൂടുതൽ സംഘങ്ങളെ മേഖലയിൽ നിയോഗിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ഛത്തീസ്ഗഡിലെ സുഖ്മയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു.
Read More : പന്തീരാങ്കാവിൽ മാവോയിസ്റ്റ് നേതാവ് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന് പിടിയിൽ