Marriage Age 21 : വിവാഹ പ്രായം ഉയർത്തുന്ന ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക്; നടപ്പാക്കാൻ രണ്ട് വർഷം സാവകാശം

Published : Dec 21, 2021, 03:02 PM ISTUpdated : Dec 21, 2021, 03:24 PM IST
Marriage Age 21 : വിവാഹ പ്രായം ഉയർത്തുന്ന ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക്; നടപ്പാക്കാൻ രണ്ട് വർഷം സാവകാശം

Synopsis

ബില്ല് ലോകസഭയും രാജ്യസഭയും കഴിഞ്ഞ് രാഷ്ട്രപതി ഒപ്പിട്ടാലും നിയമം നടപ്പാക്കാൻ രണ്ട് വർഷം സാവകാശമുണ്ടാകുമെന്നാണ് കേന്ദ്ര സ‍ർക്കാർ‍ പറയുന്നത്. ഈ സമയം ബോധവൽക്കരണത്തിനായി ഉപയോഗിക്കാമെന്നാണ് വാദം. 

ദില്ലി: സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുവാനുള്ള ബില്ല് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരന്നു. കനത്ത പ്രതിഷേധത്തിനിടെയാണ് ബില്ല് ലോകസഭയിൽ അവതരിപ്പിച്ചത്. 

നാടകീയ രംഗങ്ങൾക്കാണ് ലോകസഭ സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തി, ബില്ല് കീറിയെറിഞ്ഞു. വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബില്ല് ലോകസഭയിൽ അവതരിപ്പിച്ചത്. അപ്രതീക്ഷിതമായാണ് ലോക്സഭയിലെ അജണ്ടയിൽ 
ബില്ല് ഉൾപ്പെടുത്തിയത്, ബില്ല് സഭയിൽ അവതരിപ്പിച്ച രീതിയിലടക്കം വലിയ എതിർപ്പാണ് പ്രതിപക്ഷത്തിന് ഉള്ളത്. അജണ്ടയില്ലാത്ത ബില്ല് എങ്ങനെയാണ് അവതരിപ്പിച്ചതെന്നാണ് ചോദ്യം. 

ബില്ല് 12 മണിയോടെ സഭയിലെ എംപിമാർക്ക് വിതരണം ചെയ്തിരുന്നു.വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയർത്തുന്ന നിയമം എല്ലാ സമുദായങ്ങൾക്കും ബാധകമായിരിക്കുമെന്നാണ് ബില്ലിൽ വ്യക്തമാക്കുന്നത്. വിവാഹ പ്രായം ഉയർത്തുമ്പോൾ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടി വരും. ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി വിവാഹനിയമങ്ങൾ മാറും. മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തിൽ ഇത് എഴുതിച്ചേർക്കും. ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്പെഷ്യൽ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആൻഡ് ഗാർഡിയൻ ഷിപ്പ് ആക്ട് - 1956,  ഫോറിൻ മാരേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളാണ് മാറ്റേണ്ടിവരിക. 

ബില്ല് ലോകസഭയും രാജ്യസഭയും കഴിഞ്ഞ് രാഷ്ട്രപതി ഒപ്പിട്ടാലും നിയമം നടപ്പാക്കാൻ രണ്ട് വർഷം സാവകാശമുണ്ടാകുമെന്നാണ് കേന്ദ്ര സ‍ർക്കാർ‍ പറയുന്നത്. ഈ സമയം ബോധവൽക്കരണത്തിനായി ഉപയോഗിക്കാമെന്നാണ് വാദം. 

അങ്ങേയറ്റം സ്ത്രീവിരദ്ധമാണ് കേന്ദ്രത്തിന്റെ പുതിയ നിയമമെന്നാണ് സിപിഐ നേതാവ് ആനി രാജയുടെ പ്രതികരണം. പെൺകുട്ടികളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് നീക്കം, പെൺകുട്ടികളെ ശാക്തീകരിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിൽ അത് മനസിലാക്കാമായിരുന്നു. 21 വയസായാൽ ഉടൻ പെൺകുട്ടിയെ വിവാഹം കഴിച്ചു കൊടുക്കണമെന്ന് പറയുന്നത് പോലെയാണ് ഇത്. കൂടുതൽ ബോധവൽക്കരണവും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുകയുമാണ് വേണ്ടതെന്ന് നേരത്തെ ഇടതുപക്ഷ പാർട്ടികൾ നിലപാടെടുത്തിരുന്നു. 

സ്ത്രീ ശാക്തീകരണത്തിനെന്ന് മോദി

സ്ത്രീ ശാക്തീകരണത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. ലോക്സഭയിൽ വിവാഹ പ്രായം ഉയർത്തൽ ബിൽ അവതരിപ്പിച്ച അതേ സമയത്ത് ഉത്തർപ്രദേശിൽ ബിജെപി യോഗത്തിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. പെൺകുട്ടികൾ രാജ്യത്തിന്‍റെ സമ്പത്താണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ പെൺകുട്ടികൾ ഈ സർക്കാർ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും മോദി പരിപാടിയിൽ പറഞ്ഞു. 

ഉത്തർപ്രദേശിലെ സ്ത്രീകൾക്ക് യോഗി സർക്കാർ സുരക്ഷയും ബഹുമാനവും നൽകിയെന്നും ബിൽ അവതരിപ്പിച്ചത് പെൺകുട്ടികളുടെ തുല്യതക്ക് വേണ്ടിയാണെന്നും മോദി അവകാശപ്പെട്ടു. പെൺകുട്ടികൾക്ക് അവരുടെ ആഗ്രഹത്തിനനുസരിച്ച് പഠിക്കാൻ അവസരമൊരുക്കാനാണ് ബിൽ. എന്നാൽ ഈ തീരുമാനം ചിലർക്ക് ദഹിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ആരോപിക്കുന്നു. 

മോദിയെ പരിഹസിച്ച് പ്രിയങ്ക

പ്രധാനമന്ത്രിയെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. വനിത ശാക്തീകരണ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തത് കോൺഗ്രസിനെ അനുകരിച്ചാണെന്നാണ് പ്രിയങ്ക പറയുന്നത്. സ്ത്രീകൾക്കിടയിലെ കോൺഗ്രസിൻ്റെ സ്വാധീനം പ്രധാനമന്ത്രിയെ ആശങ്കപ്പെത്തുന്നുവെന്നും പ്രിയങ്ക അവകാശപ്പെടുന്നു. തൻ്റെ ഫോൺ സർക്കാർ നിരന്തരം ചോർത്തുന്നുവെന്ന് ആരോപിച്ച പ്രിയങ്ക ഗാന്ധി മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഹാക്ക് ചെയ്തുവെന്ന് ആരോപിക്കുന്നു. യുപി സർക്കാർ ഇത്രയും ഭയക്കുന്നതെന്തിനെന്നും പ്രിയങ്ക ചോദിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മെസിയുടെ കൊൽക്കത്ത സന്ദർശനം കുളമായി, പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു
കർഷകർക്കായി കേന്ദ്രം അനുവദിച്ച യൂറിയ മറിച്ചുവിറ്റു; കണ്ടെടുത്തത് 180 ടൺ യൂറിയ, സംഭവം കർണാടകയിൽ