'ട്രംപ് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു'; ആറടി പൊക്കത്തില്‍ വിഗ്രഹമുണ്ടാക്കി പൂജയും ആരാധനയും തുടങ്ങി യുവാവ്

By Web TeamFirst Published Feb 19, 2020, 1:25 PM IST
Highlights

വീട്ടുമുറ്റത്തെ ആറടിപ്പൊക്കമുളള ട്രംപ് പ്രതിമയിൽ എല്ലാ ദിവസവും ബുസ കൃഷ്ണയുടെ പൂജയുണ്ട്. അഭിഷേകത്തിനും ദീപാരാധയ്ക്കും പുറമേ ട്രംപിന് വേണ്ടി വെളളിയാഴ്ച വ്രതവും ബുസ കൃഷ്ണ നോൽക്കാറുണ്ട്. 

ഹൈദരാബാദ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് തെലങ്കാനയില്‍ നിന്ന് ഒരു കടുത്ത ആരാധകന്‍. വീട്ടുമുറ്റത്ത് ട്രംപിന്‍റെ ആറടി പൊക്കമുള്ള വിഗ്രഹമുണ്ടാക്കി പൂജ വരെ തുടങ്ങിയിരിക്കുകയാണ് നാട്ടുകാര്‍ ട്രംപ് കൃഷ്ണയെന്ന് വിളിക്കുന്ന ബുസ കൃഷ്ണയെന്ന യുവാവ്. തെലങ്കാന കൊന്നൈയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കറാണ് ബുസ കൃഷ്ണ. 

വീട്ടുമുറ്റത്തെ ആറടിപ്പൊക്കമുളള ട്രംപ് പ്രതിമയിൽ എല്ലാ ദിവസവും ബുസ കൃഷ്ണയുടെ പൂജയുണ്ട്. അഭിഷേകത്തിനും ദീപാരാധയ്ക്കും പുറമേ ട്രംപിന് വേണ്ടി വെളളിയാഴ്ച വ്രതവും ബുസ കൃഷ്ണ നോൽക്കാറുണ്ട്. വീടിന്‍റെ ചുമരിൽ ട്രംപിന്‍റെ പേര് ആവര്‍ത്തിച്ചെഴുതിയിട്ടുമുണ്ട്. ബുസയുടെ വസ്ത്രത്തിലും ബാഗിലുമടക്കം എല്ലായിടത്തും അമേരിക്കൻ പ്രസിഡന്‍റിന്‍റെ പേരുണ്ട്. ട്രംപിന്‍റെ മാത്രം ഭക്തനാണ് താനെന്നാണ് കൃഷ്ണ പറയുന്നത്.

ട്രംപിനോട് ബുസ കൃഷ്ണയ്ക്ക് ആരാധന ഉണ്ടാകുന്നത് ഇങ്ങനെയാണ്. നാല് വർഷം മുമ്പ്  ബുസ കൃഷ്ണയുടെ സ്വപ്നത്തിൽ ട്രംപ് പ്രത്യക്ഷപ്പെട്ടു. ഇതോടെ കൃഷ്ണയ്ക്ക് ട്രംപിനോട് കടുത്ത ആരാധനയായി. ആരാധന  ഭക്തിയിലെത്തി. ഒന്നരമാസം കൊണ്ടാണ് ബുസ കൃഷ്ണ ട്രംപിന്‍റെ ആറടി പൊക്കമുള്ള പ്രതിമയുണ്ടാക്കിയത്. ഇപ്പോള്‍ പ്രതിമയില്‍ പൂജ കഴിഞ്ഞേ എവിടേക്കെങ്കിലും ഇറങ്ങു. ഈ മാസം ഇന്ത്യയിലെത്തുന്ന ട്രംപിനെ നേരിൽ കാണണമെന്ന അതിയായ ആഗ്രഹത്തിലാണ് കൃഷ്ണ. 

വീട്ടില്‍ തനിച്ചാണ് കൃഷ്ണയുടെ താമസം. എന്നാല്‍ ട്രംപ് ഭക്തി നാണക്കേടുണ്ടാക്കിയെന്നാണ്  കൃഷ്ണയുടെ ബന്ധുക്കള്‍ പറയുന്നത്. ഈ ബന്ധുക്കളോട് കൃഷ്ണയ്ക്ക് പ്രിയമില്ല. ഇനി ആരാധനാമൂർത്തിയെ ഒന്ന് കാണണമെന്ന് മാത്രമാണ് കൃഷ്ണയുടെ ആഗ്രഹം. ഇതിനായി പ്രധാനമന്ത്രിയോട് കൃഷ്ണ ഒരു അഭ്യര്‍ത്ഥന മുന്നോട്ട് വയ്ക്കുന്നുണ്ട് .ഇന്ത്യയിലെത്തുമ്പോൾ എന്‍റെ ദൈവത്തെ കാണാൻ അവസരം തരണം. മോദിയോട് എന്‍റെ അഭ്യർത്ഥന ഇതാണ്- കൃഷ്ണ പറയുന്നത്. എന്തായാലും നാട്ടുകാരിപ്പോൾ ബുസ കൃഷ്ണയെ ട്രംപ് കൃഷ്ണയെന്നാണ് വിളിക്കുന്നത്. കൃഷ്ണയുടെ വിളി ഡോണൾഡ് ട്രംപ് കേൾക്കുമോ എന്ന് കാത്തിരുന്ന് കാണാം. 

click me!