
ദില്ലി:നിരോധിതസംഘടനയിലെ അംഗത്വം യുഎപിഎ നിയമപ്രകാരം കുറ്റകരമെന്ന് സുപ്രീം കോടതി. വെറും അംഗത്വം കുറ്റകരമല്ലെന്ന മുൻഉത്തരവ് കോടതി റദ്ദാക്കി. ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ, നിരോധിത സംഘടനകളില്‍ വെറും അംഗമായിരിക്കുന്നത് യുഎപിഎയോ ടാഡയോ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു 2011ലെ വിധി.
രണ്ടംഗ ബെഞ്ചിന്‍റെ ഈ വിധി റദ്ദാക്കിയ ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമാക്കുന്ന യുഎപിഎ നിയമത്തിലെ സെക്ഷൻ 10 എ (1) വകുപ്പ് ശരിവച്ചു. മുൻഉത്തരവ് കേന്ദ്രസർക്കാരിനെ കേൾക്കാതെയാണ് നല്കിയതെന്നും കോടതി നീരീക്ഷിച്ചു. നേരത്തെ വിധി പറഞ്ഞ രണ്ടംഗബെഞ്ച് ഗുരുതരമായ തെറ്റ് വരുത്തിയെന്നു കോടതി നീരീക്ഷിച്ചു. 2014ലാണ് രണ്ടംഗ ബെഞ്ച് വിധിക്കെതിരെ കേന്ദ്രം നൽകിയ അപേക്ഷ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്.
ജാമ്യം ആവശ്യപ്പെട്ടും, ശിക്ഷയ്‌ക്കെതിരെയും നല്‍കിയ രണ്ട് വ്യത്യസ്ത ഹര്‍ജികള്‍ പരിഗണിച്ച് കൊണ്ടാണ് സുപ്രീം കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നത്. മൂന്നംഗബെഞ്ചിന്റെ വിധി ചരിത്രപരമെന്ന് സോളിസിറ്റർ ജനറൽതുഷാർ മേത്ത സുപ്രീം കോടതിയിൽ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ഉൾപ്പടെ നിരോധിത സംഘടനകളിലെ അംഗത്വം തുടരുന്നതായി ആരോപണം നേരിടുന്നവർക്കെതിരെ പുതിയ സാഹചര്യത്തിൽ യുഎപിഎ ചുമത്താം. മാവോയിസ്റ്റ് അനുകൂല നിലപാട് ചൂണ്ടിക്കാട്ടി പൊലീസ് അറസ്റ്റു ചെയ്യുന്നവരുടെ കാര്യത്തിലും വിധി വലിയ പ്രത്യാഘാതം ഉണ്ടാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam