
ദില്ലി: ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ വീണ്ടും വെടിവയ്പ്പ്. ബൈക്കിലെത്തിയ അജ്ഞാതസംഘമാണ് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വെടിവയ്പ്പ് നടത്തിയ രണ്ടംഗ അജ്ഞാതസംഘം രക്ഷപ്പെട്ടെന്നാണ് സൂചനയെന്ന് വാര്‍ത്ത ഏജന്‍സി പി ടി ഐ ട്വീറ്റ് ചെയ്തു. ജാമിയയിലെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപത്താണ് വെടിവയ്പ്പ് നടന്നത്. ക്യാമ്പസിന് മുന്നിലെ വെടിവയ്പ്പില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ രാത്രിതന്നെ രംഗത്തെത്തിയിട്ടുണ്ട്. അക്രമികളെ പിടികൂടണമെന്നതാണ് ആവശ്യം.
അതേസമം ദില്ലി ഷഹീൻ ബാഗിൽ കഴിഞ്ഞ ദിവസം വെടിവയ്പ്പ് നടത്തിയ പ്രതിയെ കോടതി രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദില്ലി സാകേത് കോടതിയാണ് പ്രതി കപിൽ ഗുജ്ജാറിനെ റിമാന്‍ഡ് ചെയ്തത്. ഇയാൾക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ഡിസിപി ചിന്മയ് ബിസ്വാൾ പറഞ്ഞു. ഷഹീൻ ബാഗിൽ സമരക്കാർ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തായിരുന്നു ശനിയാഴ്ച വൈകിട്ടോടെ വെടിവയ്പ്പ് ഉണ്ടായത്. പ്രതി ആകാശത്തേക്ക് വെടിവയ്ക്കുകയാണ് ചെയ്തതെന്നും ആർക്കും പരിക്കില്ലെന്നും പൊലീസ് വ്യക്താമാക്കിയിരുന്നു. ഇയാളുടെ തോക്കും പൊലീസ് പിടിച്ചെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam