ആദിവാസി ബാലനെക്കൊണ്ട് ചെരുപ്പഴിപ്പിച്ച സംഭവം; മാപ്പ് പറയാൻ തയ്യാറെന്ന് മന്ത്രി

By Web TeamFirst Published Feb 7, 2020, 4:25 PM IST
Highlights

 മന്ത്രി ബാലനെ വിളക്കുന്നതും ചെരിപ്പഴിക്കാൻ ആവശ്യപ്പെടുന്നതും കുട്ടി  ചെരിപ്പഴിക്കുന്നതുമായ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. 

ചെന്നൈ: ആദിവാസി ബാലനെക്കൊണ്ട് ചെരുപ്പഴിപ്പിച്ച സംഭവത്തിൽ മാപ്പ് പറയാൻ തയ്യാറെന്ന് വനംമന്ത്രി ദിണ്ടി​ഗൽ ശ്രീനിവാസൻ. സംഭവത്തിൽ മന്ത്രിക്കെതിരെ വൻപ്രതിഷേധം ഉയർന്നിരുന്നു. നീല​ഗിരിയിലെ മുദുമലൈ ടൈഗർ റിസർവിൽ (എംടിആർ)ആനകൾക്കുള്ള സുഖചികിത്സാ ക്യാംപ്  ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. ഇതിനിടെ ചുറ്റും കൂടി നിന്നവരിൽനിന്ന് കുട്ടിയെ വിളിച്ചുവരുത്തുകയും ചെരുപ്പ് അഴിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

"

14 വയസ്സുള്ള ബാലൻ തനിക്ക് അപമാനം നേരിട്ടുവെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാക്കവിഭാ​ഗങ്ങളുടെ നേർക്കുള്ള അതിക്രമങ്ങൾ തടയുന്ന നിയമം ഉപയോ​ഗിച്ച് സംഭവത്തിൽ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. മന്ത്രി ബാലനെ വിളിക്കുന്നതും ചെരുപ്പഴിക്കാൻ ആവശ്യപ്പെടുന്നതും കുട്ടി  ചെരുപ്പഴിക്കുന്നതുമായ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തിയത്. കുട്ടിയും മന്ത്രിയുമായി  കൂടിക്കാഴ്ച നടത്താനുള്ള സജ്ജീകരണങ്ങൾ ജില്ലാ ഭരണസമിതി ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.  

ഇതിന്റെ ദൃശ്യങ്ങൾ‌ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ മന്ത്രി തടയുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം. പരിപാടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആദിവാസി കുട്ടിയോട് മന്ത്രി വിവേചനം കാണിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് മന്ത്രിക്കെതിരെ ഉയരുന്ന പ്രധാനവിമർശനം. 


 

click me!