കിഴക്കൻ ലഡാക്കിലെ സംഭവങ്ങൾ ഇന്ത്യ ചൈന ബന്ധത്തെ മോശമായി ബാധിച്ചു. ചൈന സൈനിക വിന്യാസം കുറയ്ക്കാനുള്ള ഉപാധി പാലിക്കുന്നില്ലെന്നു മാത്രമല്ല അതിർത്തിയിലെ സമാധാനം തകർക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദില്ലി: ചൈനയും ഇന്ത്യയും സമാന്തരമായി വളരുന്നത് ചരിത്ര സംഭവമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു. ചൈന ഇന്ത്യയുടെ പ്രധാന വ്യാവസായിക പങ്കാളിയായി എന്നും അദ്ദേഹം പറഞ്ഞു. 13ാമത് അഖിലേന്ത്യാ ചൈനീസ് പഠന സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
യഥാർത്ഥ നിയന്ത്രണ രേഖയുടെ കാര്യത്തിൽ ചൈനയുമായി കാര്യമായ ധാരണ ഉണ്ടാക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ചൈനയുടെ ഭാഗത്ത് നിന്നും നിർമ്മാണ പ്രവർത്തനങ്ങൾ വർധിച്ചു. കിഴക്കൻ ലഡാക്കിലെ സംഭവങ്ങൾ ഇന്ത്യ ചൈന ബന്ധത്തെ മോശമായി ബാധിച്ചു. ചൈന സൈനിക വിന്യാസം കുറയ്ക്കാനുള്ള ഉപാധി പാലിക്കുന്നില്ലെന്നു മാത്രമല്ല അതിർത്തിയിലെ സമാധാനം തകർക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിർത്തിയിൽ സേനാ പിന്മാറ്റത്തിൽ ഇന്ത്യാ- ചൈനാ ധാരണയായെന്ന് കരസേന രണ്ടുദിവസം മുമ്പ് അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച ഫലപ്രദമാണെന്നാണ് കേന്ദ്രസേന അറിയിച്ചത്.
ഈ മാസം 25ന് പുലർച്ചെയാണ് ഒമ്പതാംവട്ട സൈനികതല ചർച്ച അവസാനിച്ചത്. 24ന് രാവിലെ 10 മണി മുതൽ 25ന് പുലർച്ചെ രണ്ടര വരെയായിരുന്നു ചർച്ച. ഈ ചർച്ചയുടെ വിശദാംശങ്ങളാണ് കരസേനാവൃത്തങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പരസ്പരധാരണയുടെ അടിസ്ഥാനത്തിൽ പിന്മാറ്റം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. സമ്പൂർണ പിന്മാറ്റം എന്ന നിലയിൽ അല്ലെങ്കിൽ പോലും ഇരു പക്ഷത്തെയും മുൻനിര സംഘങ്ങൾ അവർ നിൽക്കുന്ന ഇടങ്ങളിൽ നിന്ന് പിന്മാറും എന്ന നിലയിലേക്കാണ് കാര്യങ്ങൾ ധാരണയായിരിക്കുന്നത്. സമ്പൂർണ പിന്മാറ്റം എന്നതിലേക്ക് എത്തും മുമ്പ് ഒരു തവണ കൂടി കമാൻഡർ തല ചർച്ച നടത്തുമെന്നാണ് കരസേന അന്ന് അറിയിച്ചത്.