
ദില്ലി: ബാലാകോട്ടിൽ വ്യോമസേന ലക്ഷ്യം കണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. എഫ് - 16 വിമാനം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചില്ലെന്ന പാക് വാദം കള്ളമാണെന്നും ഇതിന് തെളിവുകളുണ്ടെന്നും അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
പാക്കിസ്ഥാന്റെ പോർ വിമാനം തകർത്തതിനെ കുറിച്ച് പാക്കിസ്ഥാൻ മൗനം പാലിക്കുകയാണ്. ബലാകോട്ട് ആക്രമണത്തെ കുറിച്ച് പാക് വ്യാജ പ്രചാരണം നടത്തുന്നു. പാക് വിദേശകാര്യ മന്ത്രിയും മുഷാറഫും പാക്കിസ്ഥാനിലെ ജെയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ബാലകോട്ടെ സ്ഥലം സന്ദർശിക്കുന്നതിൽ നിന്ന് പാക്കിസ്ഥാൻ മാധ്യമപ്രവർത്തകരെ വിലക്കുന്നത്, സത്യം പുറത്ത് വരാതിരിക്കാനാണിത്.
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ അംഗമായ എല്ലാ രാജ്യങ്ങള്‍ക്കും പാകിസ്ഥാനിലെ ജയ്ഷെ ക്യാംപുകളുണ്ടെന്നും ജയ്ഷേ നേതാവ് മസൂദ് അസര്‍ പാകിസ്ഥാനിലുണ്ടെന്നതും അറിവുള്ളതാണ്. സുരക്ഷാ കൗണ്‍സില്‍ ജയ്ഷെ നേതാവ് മസൂദ് അസറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അംഗങ്ങളായ രാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെട്ടു കഴിഞ്ഞു. ഇത് യുഎന്‍ സാങ്ഷന്‍ കമ്മിറ്റിയില്‍ ആവശ്യപ്പെടും.
പുതിയ പാകിസ്ഥാന്‍ പുതിയ ചിന്താഗതി എന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നതെങ്കില്‍ ഭീകരവാദികള്‍ക്കെതിരെ പുതിയ നടപടികള്‍ കൂടി ഉണ്ടാകണം. അത് അവര്‍ കാണിച്ച് തെളിയിക്കുകയാണ് വേണ്ടത്. പുല്‍വാമ ആക്രമണത്തില്‍ ജയ്ഷെ മുഹമ്മദിന് പങ്കില്ലെന്നാണ് ഇപ്പോഴും പാകിസ്ഥാന്‍ വാദിക്കുന്നത്. ജയ്ഷെ അത് ഏറ്റുപറഞ്ഞ സഹാചര്യത്തിലാണ് പാകിസ്ഥാന്‍ അത് അല്ലെന്ന് പറയുന്നത്. പാകിസ്ഥാന്‍ ജയ്ഷെയുടെ വാക്കുകളെയാണോ പ്രതിരോധിക്കുന്നത് എന്ന് വ്യക്തമാക്കണം.
പാകിസ്ഥാന്‍റെ എഫ് 16 വിമാനം അതിര്‍ത്തി കടന്നതിന് ദൃക്സാക്ഷികളും ഇലക്ട്രോണിക് തെളിവുകളും ഇന്ത്യയുടെ പക്കലുണ്ട്. ഒരു എഫ് 16 വിമാനം വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ വെടിവിച്ചിട്ടതിനും തെളിവുകളുണ്ട്. അതേസമയം തന്നെ എഫ് 16 വിമാനങ്ങളുടെ വില്‍പ്പന കരാറും നിബന്ധനകളും പരിശോധിക്കാന്‍ അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam