
ഗ്വാളിയോർ: കാണാതായിട്ട് 5 ദിവസം 12കാരിയുടെ മൃതദേഹം മുതലകൾ പാതി തിന്ന നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ സിരോലിലാണ് സംഭവം. ഭിണ്ടിലെ സിന്ധ് നദീ പരിസരത്താണ് 12കാരിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഏറിയ പങ്കും മുതലകൾ തിന്ന നിലയിലാണ് 12കാരിയെ കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ 12കാരിയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അഞ്ചാം ക്ലാസുകാരിയെ മെയ് 25നാണ് കാണാതായതായി പരാതി ലഭിക്കുന്നത്. പരാതി ലഭിച്ചപ്പോൾ തന്നെ കുട്ടിയുടെ രണ്ടാനച്ഛന്റെ മൊഴിയിലെ അസ്വഭാവികതയിൽ പൊലീസിന് സംശയമുണ്ടായിരുന്നു.
കുട്ടി വീട്ടിൽ വെച്ച് ജീവനൊടുക്കിയതാണെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ള രണ്ടാനച്ഛൻ അവകാശപ്പെടുന്നത്. തുടർന്നുണ്ടായ ഭയവും സാമൂഹികമായ നാണക്കേടും കാരണമാണ് മൃതദേഹം രഹസ്യമായി ഭിന്ദ് ജില്ലയിലെ സിന്ധ് നദിയിൽ തള്ളിയതെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കുട്ടി ശരിക്കും ആത്മഹത്യ ചെയ്തതാണോ അതോ കൊലപാതകം മറച്ചുവെക്കാൻ വേണ്ടി രണ്ടാനച്ഛൻ രംഗങ്ങൾ കൃത്രിമമായി സൃഷ്ടിച്ചതാണോ എന്നാണ് പൊലീസ് വിശദമായി അന്വേഷിക്കുന്നത്. കൂടാതെ നദിയിൽ തള്ളുന്നതിന് മുൻപ് മൃതദേഹം ഇയാൾ വലിച്ച് കീറിയതാണോ അതോ നദിയിലുണ്ടായിരുന്ന മുതലകൾ കടിച്ചു കീറിയതാണോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.
കുട്ടി മരിച്ച വിവരവും തുടർന്നുണ്ടായ കാര്യങ്ങളും പുറത്തുപറയാതിരിക്കാൻ ഇയാൾ തന്റെ ഭാര്യയെയും കുട്ടിയുടെ മറ്റ് സഹോദരങ്ങളെയും ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കുട്ടിയുടെ അമ്മയെയും രണ്ടാനച്ഛനെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതിയുടെ കുറ്റസമ്മതം അതേപടി വിശ്വസിക്കാൻ കഴിയില്ലെന്നും വളരെ സങ്കീർണ്ണമായ ഒരു കേസാണിതെന്നും ഗ്വാളിയോർ എസ്പി മാധ്യമങ്ങളോട് പ്രതികരിച്ചത്.വെള്ളിയാഴ്ച രാത്രിയോടെയാണ് ഭിന്ദ് ജില്ലയിലെ മൗ പ്രദേശത്തുള്ള നദീതീരത്ത് നിന്ന് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. മൃതദേഹം ഭൂരിഭാഗവും നശിച്ച നിലയിലായിരുന്നു. മുതലകൾ മൃതദേഹത്തിന്റെ വലിയൊരു ഭാഗം ഭക്ഷിച്ചതായാണ് പ്രാഥമിക നിഗമനം. മരിച്ച കുട്ടിയെ ശാസ്ത്രീയമായി തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്താൻ ഒരുങ്ങുകയാണ് പൊലീസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam