ചെങ്കോട്ടയിലെ സംഭവങ്ങൾ വേദനിപ്പിച്ചെന്ന് മോദി, ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചു

By Web TeamFirst Published Jan 31, 2021, 11:36 AM IST
Highlights

ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതി ഇന്ത്യയിൽ പുരോഗമിക്കുന്ന കാര്യം നിങ്ങളെല്ലാവരും ശ്രദ്ധിച്ചു കാണും എന്നു കരുതുന്നു. വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി മുപ്പതിലേറെ ആരോഗ്യപ്രവർത്തകർ ഇതിനോടകം വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു

ദില്ലി: കർഷകസമരത്തിൻ്റെ ഭാഗമായുള്ള ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ നടന്ന അക്രമസംഭവങ്ങൾ തന്നെ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ പാതകയെ  അപമാനിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചുവെന്നും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും റിപ്പബ്ളിക് ദിനത്തിലെ സംഘർഷങ്ങളെ അപലപിച്ചു കൊണ്ട് മോദി പറഞ്ഞു. തൻ്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകീബാത്തിൽ സംസാരിക്കുകയായിരുന്നു മോദി. കാർഷിക മേഖലയെ  നവീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതിനായുള്ള നടപടികൾ തുടരുമെന്നും വ്യക്തമാക്കി.  

ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതി ഇന്ത്യയിൽ പുരോഗമിക്കുന്ന കാര്യം നിങ്ങളെല്ലാവരും ശ്രദ്ധിച്ചു കാണും എന്നു കരുതുന്നു. വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി മുപ്പതിലേറെ ആരോഗ്യപ്രവർത്തകർ ഇതിനോടകം വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. ആവശ്യമായ വാക്സിനുകൾ ഇവിടെ തന്നെ നിർമ്മിക്കാൻ സാധിച്ചത് രാജ്യത്തിൻ്റെ ആത്മവിശ്വാസം കൂട്ടുന്ന കാര്യമാണ്. 

മറ്റു രാജ്യങ്ങളെല്ലാം ഇന്ത്യയെ വാക്സിനായി ആശ്രയിക്കുന്നുണ്ട്. അവരെല്ലാം തങ്ങളുടെ നന്ദിയും അഭിനന്ദനവും ഇന്ത്യയെ അറിയിക്കുന്നു. ആത്മനിർഭർ ഭാരത് എന്ന ആശയത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് വാക്സിൻ ഉത്പാദനത്തിൽ ഇന്ത്യ നേടിയ സ്വയംപര്യാപതതയെന്നും മോദി പറഞ്ഞു. എത്രയും വേഗം വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കി ലോകത്തിനാകെ മാതൃക സൃഷ്ടിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

ബോർഡർ - ഗവാസ്കർ ടെസ്റ്റ് സീരിയസ് വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനേയും മൻ കീ ബാത്തിലെ പ്രസംഗത്തിൽ മോദി അനുമോദിച്ചു. ഐതിഹാസിക വിജയം നേടിയ ഇന്ത്യൻ ടീമിൻ്റെ കഠിനാദ്ധ്വാനവും ഒത്തൊരുമയും എല്ലാവരേയും ഉത്തേജിപ്പിക്കുന്നതാണെന്നും മോദി പ്രശംസിച്ചു. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽനിന്നും ബെംഗളൂരുവിലേക്ക് ആയിരത്തിലേറെ കിലോമീറ്റർ ദൂരം വരുന്ന വിമാനയാത്ര  വിജയകരമായി പൂർത്തിയാക്കിയ എയർ ഇന്ത്യയുടെ വനിതാ പൈലറ്റുമാരേയും കാബിൻ ക്രൂവിനേയും മോദി അഭിനന്ദിച്ചു. 

click me!