
ബെംഗളൂരു: ഇന്ത്യൻ ശാസ്ത്രകോൺഗ്രസിന്റെ 107-ാമത് സമ്മേളനത്തിന് ബെഗംളൂരുവിലെ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസിൽ തുടക്കമായി.അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വളർച്ച ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും ആശ്രയിച്ചാണിരിക്കുന്നതെന്നും അതുകൊണ്ടു തന്നെ ആ മേഖലയിൽ മാറ്റം അനിവാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
''ശാസ്ത-സാങ്കേതികത വിദ്യയിൽ രാജ്യത്തിന്റെ വളർച്ചാ നിരക്ക് 10 ശതമാനമാണ്. ഈ മേഖലയിലുള്ള ആഗോളവളർച്ച വെറും 4 ശതമാനം മാത്രമാണ്. ഇന്നവേഷൻ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 52 ലേയ്ക്ക് എത്തിക്കഴിഞ്ഞു. യുവശാസ്ത്രജ്ഞർ കണ്ടെത്തലുകൾ നടത്തി അവയ്ക്ക് പേറ്റന്റുകളെടുക്കണം. ഉത്പാദനത്തിലൂടെ അവർക്ക് ദേശീയ വളർച്ചയിൽ ഇടപെടാൻ കഴിയണം. രാജ്യത്തെ ക്രൂഡോയിൽ ഇറക്കുമതി പരമാവധി കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ് സർക്കാര്‍.'' പ്രധാനമന്ത്രി പറഞ്ഞു.
''കിസാൻ സമ്മാൻ നിധി യോജന വഴി ആറു ലക്ഷത്തോളം കർഷകരുടെ അക്കൗണ്ടുകളിലേയ്ക്ക് കേന്ദ്രസർക്കാർ ബാങ്കുകളിലേക്ക് നേരിട്ട് പണമെത്തിച്ചു. ഇത് എളുപ്പത്തിലാക്കിയത് വ്യക്തിഗത വിവരങ്ങൾ ആധാറുമായി നേരിട്ടു ബന്ധപ്പെടുത്താനുള്ള സാങ്കേതിക വിദ്യയാണ്.'' പ്രധാനമന്ത്രി പറഞ്ഞു. ''രാജ്യത്തെ എട്ടു കോടിയോളം സ്ത്രീകൾ ഭക്ഷണം പാകം ചെയ്യാൻ വിറകടുപ്പുകളും കൽക്കരിയുമാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലായത് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്. രാജ്യത്ത് പുതിയ വിതരണ കേന്ദ്രങ്ങൾ സ്ഥാപിച്ചതും സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്.'' മോദി കൂട്ടിച്ചേര്‍ത്തു.
''പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ശാസ്ത്രം, സാങ്കേതിക വിദ്യ, ഇന്നൊവേഷൻ എന്നിവയുമായി ബന്ധപ്പെട്ട ഒരു പരിപാടി ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒടുവിൽ ബെംഗളൂരു നഗരത്തിലെത്തിയത് ചന്ദ്രയാൻ 2 ന്റെ വിക്ഷേപണ സമയത്താണ്. ശാസ്ത്ര സാങ്കേതിക വിദ്യയിലും ബഹിരാകാശ ദൗത്യങ്ങളിലുമുള്ള നമ്മുടെ ശാസ്ത്രജ്ഞരുടെ ശക്തിയിൽ രാജ്യം അഭിമാനിക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്നു.'' ആ നിമിഷങ്ങൾ താനെന്നും ഓർമ്മയിൽ സൂക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാന മുഖ്യമന്ത്രി യെദ്യൂരപ്പയുമായി പ്രധാനമന്ത്രി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. 16 രാജ്യങ്ങളിൽ നിന്നുള്ള 73 ഓളം ശാസ്ത്രജ്ഞർ ശാസ്ത്ര കോൺഗ്രസിൽ പ്രബന്ധങ്ങളവതരിപ്പിക്കും. നൊബേൽ സമ്മാന ജേതാക്കളുൾപ്പെടെയുള്ള ശാസ്ത്രജ്ഞർ അഞ്ചുദിവസത്തെ പരിപാടിയിൽ പങ്കെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam