Hardik Patel : ഗുജറാത്തില്‍ ഹാർദിക് പട്ടേലിനൊപ്പം കോണ്‍ഗ്രസ് നേതാവ് ശ്വേത ബ്രഹ്മ ഭട്ടും ബിജെപിയിലേക്ക്

Published : Jun 02, 2022, 12:24 PM ISTUpdated : Jun 02, 2022, 12:28 PM IST
Hardik Patel : ഗുജറാത്തില്‍ ഹാർദിക് പട്ടേലിനൊപ്പം കോണ്‍ഗ്രസ് നേതാവ് ശ്വേത ബ്രഹ്മ ഭട്ടും   ബിജെപിയിലേക്ക്

Synopsis

സാമ്പത്തിക വിദഗ്ധ കൂടിയായ ശ്വേത ,മണിനഗറിൽ കോൺഗ്രസ് സ്ഥാനാർഥിയായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.നരേന്ദ്രമോദിയുടെ കീഴിൽ എളിയ പോരാളിയായി പ്രവർത്തിക്കുമെന്ന് ഹര്‍ദിക് പട്ടേല്‍

ഗാന്ധിനഗര്‍; ഹാര്‍ദിക് പട്ടേലിന് പിന്നാലെ ഗുജറാത്ത് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂടുതല്‍ കൊഴിഞ്ഞുപോക്ക്.  കോൺഗ്രസ് നേതാവ് ശ്വേത ബ്രഹ്മ ഭട്ടും ബിജെപിയിലേക്ക്. മണിനഗറിൽ കോൺഗ്രസ് സ്ഥാനാർഥിയായി അവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. സാമ്പത്തിക വിദഗ്ധ കൂടിയാണ് ശ്വേത.

ഗുജറാത്തിലെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റായിരുന്ന ഹാർദ്ദിക് പട്ടേൽ ബിജെപിയിൽ ചേർന്നു. ഗാന്ധി നഗറിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ ഹാർദ്ദിക്കിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. കൂടുതൽ കോൺഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കുമെന്ന് ഹാർദ്ദിക് പറഞ്ഞു. ഗോ പൂജയടക്കം രാവിലെ ചില പൂജകൾക്ക് ശേഷമാണ് ഹാർദ്ദിക് ബിജെപിയിൽ ചേരാനായി യാത്ര തിരിച്ചത്. ഗാന്ധിനഗറിൽ ബിജെപി പ്രവർത്തകർ തുറന്ന വാഹനത്തിൽ ഹാർദ്ദിക്കിനെ പാർട്ടി ആസ്ഥാനത്തേക്ക് ആനയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ സി.ആർ പാട്ടീൽ ഹാർദ്ദികിനെ പാർട്ടിയിലേക്ക് അംഗത്വം നൽകി സ്വീകരിച്ചു. ഇനി മോദിയുടെ കീഴിൽ എളിയ പോരാളിയായി താൻ പ്രവർത്തിക്കുമെന്ന് ഹാർദ്ദിക് പറഞ്ഞു.കോൺഗ്രസ് നിർജ്ജീവമായിക്കഴിഞ്ഞു. പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന നേതാക്കളെ ബിജെപിയിലേക്ക് കൊണ്ട് വരാൻ പ്രത്യേകം ക്യാംപയിൽ തുടങ്ങുമെന്നും ഹാർദ്ദിക് പറഞ്ഞു.  ഒരോ പത്ത് ദിവസത്തിലും ഇതിനായി പ്രത്യേക ചടങ്ങ് തന്നെ സംഘടിപ്പിക്കുമെന്നും ഹാർദ്ദിക് പറഞ്ഞു.

 

ഹാർദിക്കിന്‍റെ നീക്കത്തിനെതിരെ ഗുജറാത്ത് ബിജെപിയിൽ അമർഷം ഉടലെടുക്കുന്നുണ്ട്. പട്ടേൽ സംവരണ സമരമടക്കം ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തെ ഒരു വിഭാഗം ചോദ്യം ചെയ്യുകയാണ്.

ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടേൽ സമുദായത്തിൽ നിർണായക സ്വാധീനമുള്ള ഹാർദിക് പട്ടേലിനെ പാർട്ടിയിലെത്തിക്കുന്നത് നേട്ടമാകും എന്നാണ് ബിജെപി വിലയിരുത്തൽ. നേരത്തെ ഗുജറാത്തിൽ കോൺഗ്രസിന്റെ വർക്കിങ്  പ്രസിഡന്‍റായിരുന്ന ഹാർദിക് വേണ്ടത്ര പരിഗണന ലഭിക്കാത്തതിനെ തുടർന്നാണ് നേതൃത്വവുമായി ഇടഞ്ഞതും പാർട്ടി വിട്ടതും. 

ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റായിരുന്ന ഹാർദിക് പട്ടേൽ മെയ് 18-നാണ് പാർട്ടി വിട്ടത്. പാർട്ടി വിട്ട് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ താൻ ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും വ്യാഴാഴ്ച പാർട്ടിയിൽ ചേരുമെന്നും ഹാർദിക് വ്യക്തമാക്കിയിരുന്നു. 28-കാരനായ പടിദാർ നേതാവ്, കോൺഗ്രസിന്‍റെ പട്ടേൽ സമുദായവോട്ട് ബാങ്കിന്‍റെ മുഖമായിരുന്നു. സംവരണപ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ഹാർദിക് പട്ടേൽ സ്വതന്ത്രദളിത് യുവനേതാവ് ജിഗ്നേഷ് മേവാനിക്കൊപ്പമാണ് 2019-ൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. അന്ന് ഹാർദിക് പട്ടേൽ ഔദ്യോഗികമായിത്തന്നെ കോൺഗ്രസിൽ ചേർന്നു. എംഎൽഎ സ്ഥാനമുള്ളതിനാൽ ജിഗ്നേഷ് മേവാനി പുറത്ത് നിന്ന് പിന്തുണ പ്രഖ്യാപിക്കുക മാത്രം ചെയ്തു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹാർദ്ദിക് പട്ടേൽ,അൽപേഷ് ഠാക്കൂർ, ജിഗ്നേഷ് മേവാനി എന്നിവരെ മുന്നിൽ നിർത്തിയുള്ള പോരാട്ടത്തിലൂടെ ഗുജറാത്തിൽ കോൺഗ്രസിന് നില മെച്ചപ്പെടുത്താൻ പറ്റിയിരുന്നു. മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ ആ മൂവർ സംഘത്തിൽ ഇനി ശേഷിക്കുന്നത് മേവാനി മാത്രമാണ്.

PREV
click me!

Recommended Stories

ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ
ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി