കൊവിഡില്‍ ഞെട്ടി ഇന്ത്യ; 24 മണിക്കൂറില്‍ 60 മരണം, 1463 പുതിയ കേസുകൾ

By Web TeamFirst Published Apr 27, 2020, 11:44 PM IST
Highlights

രോഗവ്യാപനത്തിന് പൂര്‍ണ്ണമായും തടയിടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിലപാടിലാണ് കേരളവും മേഘാലയയും ഒഡ‍ീഷയും ഗോവയും

ദില്ലി: മേയ് മൂന്നിന് ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കേ രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. 
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 1463 പുതിയ കൊവിഡ് കേസുകളും 60 മരണങ്ങളുമാണ്. 24 മണിക്കൂറിനിടെ ഇത്രയും മരണം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. 

രോഗവ്യാപനത്തിന് പൂര്‍ണ്ണമായും തടയിടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിലപാടിലാണ് കേരളവും മേഘാലയയും ഒഡ‍ീഷയും ഗോവയും. മേയ് 15 വരെ ഭാഗികമായി ലോക്ക് ഡൗണ്‍ നീട്ടണമെന്നതാണ് കേരളത്തിന്‍റെ നിലപാട്. ലോക്ക് ഡൗണ്‍ ഒരു മാസത്തേക്ക് നീട്ടണമെന്നാണ് ഒഡീഷയുടെ ആവശ്യം. എന്നാല്‍ നിയന്ത്രിതമായ ഇളവുകളോടെ ലോക്ക് ഡൗണ്‍ തുടരണമെന്നതാണ് ഗോവയുടെ നിര്‍ദ്ദേശം.

മഹാരാഷ്ട്രയിൽ ഇന്ന് 522 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8590 ആയി. ഇന്ന് മാത്രം 27 പേരാണ് മരിച്ചത്. ഒരു ദിവത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ മരണ സംഖ്യ 369 ആയി. ധാരാവിയിൽ 13 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ ഇന്ന് 247 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 11 പേർ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 3548 ആയി. ആയുർവേദം എത്രത്തോളം ഫലപ്രദമാണെന്ന് പഠിക്കാൻ അഹമ്മദാബാദിൽ കൊവിഡ് രോഗികൾക്ക് ആയുവർവേദ മരുന്ന് നൽകാൻ തീരുമാനിച്ചു. രോഗ ലക്ഷണങ്ങളില്ലാത്ത 75 പേർക്കാണ് മരുന്നുകൾ നൽകുകയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ദില്ലിയിൽ ആശങ്കയുയർത്തി കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലി അംബേദ്ക്കർ ആശുപത്രിയിൽ 29 പേർക്കും മാക്സിൽ  ഒന്‍പത്  മലയാളി നഴ്സുമാർക്ക് കൂടിയാണ്  രോഗം സ്ഥീരീകരിച്ചത്.  ആരോഗ്യ പ്രവർത്തകർ‍ക്കിടയിൽ രോഗം പടരുന്നതിന്‍റെ കാരണമറിയാൻ ഏഴ് ആശുപത്രികളിൽ പരിശോധനയ്ക്ക് ദില്ലി സർക്കാ‍ർ ഉത്തരവിട്ടു. 

ചെന്നൈയിൽ മാത്രം രോഗബാധിതർ 500 കടന്നു. ചെന്നൈ റോയപുരത്ത് സ്ഥിതി സങ്കീർണമാണ്. ഇതുവരെ 145 പേർക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ  എട്ടു പേരിൽ രോഗം കണ്ടെത്തി. റോയപുരത്തോട് അടുത്ത സ്ഥലങ്ങളിലും രോഗവ്യാപന തോത് വർദ്ധിക്കുന്നു. ഡോക്ടർമാർ ഉൾപ്പടെ അമ്പതോളം ആരോഗ്യ പ്രവർത്തകരും നിരീക്ഷണത്തിലാണ്. 

സമൂഹ വ്യാപനം തടയാൻ സമ്പൂർണ ലോക്ക് ഡൗണ്‍ അല്ലാതെ മറ്റൊരു മാർഗവുമില്ലെന്നാണ് 18 അംഗ വിദഗ്‍ധ സമിതിയുടെ നിർദേശം തമിഴ്നാട്ടിൽ രോഗ ബാധിതർ കൂടുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൗൺ നീട്ടിയേക്കും. റെഡ് സോൺ മേഖലയിൽ നിർബന്ധമായും സമ്പൂർണ ലോക്ക് ഡൗൺ നീട്ടണമെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തു. 
 

click me!