
പറ്റ്ന: വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ച മൂവായിരത്തിലധികം സ്‌കൂള്‍ അധ്യാപകരെ പിരിച്ചുവിടാന്‍ തീരുമാനം. വിജിലന്‍സ് ബ്യൂറോ നടത്തിയ വിശദമായ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബിഹാർ സർക്കാരിന്‍റെ നടപടി. ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരിയാണ് ഇക്കാര്യം അറിയിച്ചത്. 2006 മുതല്‍ 2015 വരെയുള്ള കാലയളവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ചെന്ന് കണ്ടെത്തിയ അധ്യാപകരെയാണ് പിരിച്ചുവിടുന്നത്.
അധ്യാപകരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതിന് പുറമെ, ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും സര്‍വീസിലിരുന്ന കാലയളവില്‍ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പലിശ സഹിതം ഈടാക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. വിജിലന്‍സിന്‍റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ഇതിനകം തന്നെ എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് വലിയ രീതിയിലുള്ള ക്രമക്കേടുകളാണ് നിയമനങ്ങളില്‍ നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
അഴിമതിക്കെതിരെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുടരുന്ന ‘സീറോ ടോളറന്‍സ്’നയത്തിന്റെ ഭാഗമായാണ് കടുത്ത നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി വ്യക്തമാക്കി. നിലവിലെ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറാണ് ഈ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.
അതേസമയം ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ ചില അധ്യാപകര്‍ വകുപ്പുതല അച്ചടക്ക നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ രാജിവെച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍ രാജി സമര്‍പ്പിച്ചവരെയും നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അവരില്‍ നിന്നും ശമ്പളത്തുക തിരിച്ചുപിടിക്കുന്നത് അടക്കമുള്ള ശക്തമായ വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam