
മുംബൈ: വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ മഹാരാഷ്ട്രയിൽ 65 പേർക്കെങ്കിലും കാഴ്ച സംബന്ധിച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന് വിദഗ്ധരുടെ വെളിപ്പെടുത്തൽ. ഘോഷയാത്രക്ക് ഉപയോഗിച്ച ഫ്ലാഷ് ലൈറ്റിന്റെ മിന്നലേറ്റ് പലരുടെയും കണ്ണിന് തകരാർ സംഭവിച്ചെന്നാണ് കോലാപൂർ ജില്ലാ ഒപ്താൽമോളജിസ്റ്റ് അസോസിയേഷൻ പറയുന്നത്.
അലങ്കാര ലൈറ്റുകളുടെ മിന്നൽ ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങളുണ്ടാക്കി ഹൈപ്പോഗ്ലൈസീമിയക്ക് സമാനമായ അവസ്ഥയുണ്ടാക്കുമെന്നാണ് ഒപ്താൽമോളജിസ്റ്റുകൾ പറയുന്നത്. ഇത്തരം ലേസർ ലൈറ്റുകളുടെ വെട്ടത്തിൽ മണിക്കൂറുകളോളം നൃത്തം ചെയ്യുമ്പോൾ റെറ്റിനയിൽ രക്തസ്രാവമുണ്ടായി കാഴ്ചനഷ്ടം സംഭവിക്കാമെന്നും അസോസിഷൻ ഭാരവാഹി ഡോക്ടർ അഭിജിത് തഗറേ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പന്ത്രണ്ട് ദിവസത്തിനിടെ കാഴ്ച പ്രശ്നവുമായി ഇത്തരത്തിൽ എത്തിയവരിൽ ഏറിയ പങ്കും യുവാക്കളാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കണ്ണുകൾ വീങ്ങുക, കണ്ണിൽ നിന്ന് വെള്ളം വരിക, ക്ഷീണം, കണ്ണുകളിൽ വരൾച്ച, തലവേദന തുടങ്ങിയവയാണ് ഇത്തരക്കാരിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ സർജറി വേണ്ടി വരും. സർജറി ചെലവ് വളരെ കൂടുതലാണെന്നും ഡോക്ടർമാർ പറയുന്നു. ഇത്തരം ലേസർ ലൈറ്റുകൾ വ്യാപാര മേഖലയിലും ചികിത്സാ രംഗത്തും മറ്റും ഉപയോഗിക്കാറുണ്ടെങ്കിലും ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾ വരുത്തിവെക്കുന്നവയാണ്. ഘോഷയാത്രകളിലും മറ്റും ഇങ്ങനെയുള്ള ലൈറ്റുകളുടെ ഉപയോഗം നിരോധിക്കേണ്ടതാണെന്നും ഒപ്താൽമോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നു.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വലിയ തോതില്‍ കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 50 മില്ലിഗ്രാം/ ഡെസിലിറ്ററില്‍ കുറയുമ്പോഴാണ് തീവ്രമായ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്നത്. അത് 70 മില്ലിഗ്രാം /ഡെസിലിറ്ററില്‍ കുറയുമ്പോള്‍ തന്നെ രോഗിക്ക് ലക്ഷണങ്ങളുണ്ടാകാം. അമിത വിയര്‍പ്പ്, ഹൃദയമിടിപ്പ് കൂടുക എന്നിവ ഹൃദയത്തെ ബാധിക്കുന്ന ഹൈപ്പോൈഗ്ലസീമിയയുടെ ലക്ഷണങ്ങളാണ്. ക്ഷീണം, വിളര്‍ച്ച, വിറയല്‍, ഉത്കണ്ഠ, വിയര്‍ക്കുക, അമിതമായ വിശപ്പ്, അസ്വസ്ഥത, വായ്ക്ക് ചുറ്റും തരിപ്പ് അനുഭവപ്പെടുക, ഉറക്കത്തില്‍ നിലവിളിക്കുക തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam