
മുംബൈ: കെ റെയിൽ (K Rail) വിവാദം ചൂടുപിടിക്കുന്നതിനിടെ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ (Mumbai Ahmedabad Bullet Train) വിഷയത്തിൽ കോടിയേരി ബാലകൃഷ്ണന്റെ (Kodiyeri Balakrishnan) വാദം തള്ളി സിപിഎം മഹാരാഷ്ട്രാ (CPM Maharashtra) ഘടകം. നഷ്ടപരിഹാരമല്ല പ്രശ്നമെന്ന് കേന്ദ്ര കമ്മറ്റി അംഗം അശോക് ധാവ്ലെ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പിന്തുണയില്ലാതെ പദ്ധതികൾ അടിച്ചേൽപ്പിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
കർഷകരുടെ ഭൂമി വിട്ട് നൽകില്ല. പദ്ധതി വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. പരിസ്ഥിതിയെ നശിപ്പിക്കാൻ അനുവദിക്കില്ല. വൻകിട പദ്ധതികൾക്ക് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം മാനദണ്ഡമാകണമെന്നും അശോക് ധാവ്ലെ പറഞ്ഞു.
സർവേ കല്ലുകൾ പിഴുതു മാറ്റിയാൽ പദ്ധതി ഇല്ലാതാവില്ല; യുദ്ധം ചെയ്യാനുള്ള കെൽപ്പ് കോൺഗ്രസിനില്ലെന്നും കോടിയേരി
കെ റെയിൽ പദ്ധതിയുടെ അതിരടയാള കല്ലുകൾ പിഴുതു മാറ്റിയാൽ കേരളത്തിൽ പദ്ധതി ഇല്ലാതാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുദ്ധം ചെയ്യാനുള്ള കെൽപ്പ് ഒന്നും കോൺഗ്രസിനില്ല. യുദ്ധസന്നാഹമൊരുക്കുമെന്നത് വീരസ്യം പറച്ചിലാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയായി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കല്ലുകൾ പിഴുതു മാറ്റിയാൽ സർക്കാർ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വികസനത്തെ തടസ്സപ്പെടുത്തുന്നവരെ ജനം ഒറ്റപ്പെടുത്തും. ഇത്തരം നടപടികളിൽ നിന്ന് യുഡിഎഫ് പിന്തിരിയണം. സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ആർഎസ്എസിനെയും എസ്ഡിപിഐയുടെയും ശ്രമം. ഈ ശ്രമത്തിനെതിരെ മതനിരപേക്ഷ ശക്തികൾ ഒന്നിക്കണം. സംഘർഷം ഉണ്ടാക്കാനുള്ള ശ്രമത്തെ സർവ്വ ശക്തിയുമുപയോഗിച്ച് സർക്കാർ എതിർക്കുമെന്നും കോടിയേരി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam