ട്രെയിന്‍ തട്ടി മരിച്ച യാചകന്‍റെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍, കുടിലില്‍ സൂക്ഷിച്ചത് 1.75 ലക്ഷം

Published : Oct 07, 2019, 11:31 AM IST
ട്രെയിന്‍ തട്ടി മരിച്ച യാചകന്‍റെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍, കുടിലില്‍ സൂക്ഷിച്ചത് 1.75 ലക്ഷം

Synopsis

ആസാദിന്‍റെ കുടിലില്‍ നിന്ന് ലഭിച്ച നാണയങ്ങള്‍ ശനിയാഴ്ച എണ്ണാന്‍ തുടങ്ങിയിട്ട് അവസാനിച്ചത് ഞായറാഴ്ചയാണെന്ന് പൊലീസ് 

മുംബൈ: യാചകനായ ബിരാഡിചന്ദ് പന്നാരാംജി ആസാദ് എന്ന 82 കാരന്‍ കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടിമരിച്ചപ്പോഴാണ് അയാള്‍ വെറുമൊരു യാചകനായിരുന്നില്ലെന്നും ലക്ഷങ്ങള്‍ സമ്പാദ്യമുള്ളയാളായിരുന്നുവെന്നുമുള്ള സത്യം പൊലീസ് തിരിച്ചറിഞ്ഞത്. 8.77 ലക്ഷം രൂപയാണ് ഇയാളുടെ പക്കല്‍ ഫിക്സഡ് ഡിപ്പോസിറ്റായി ഉണ്ടായിരുന്നത്. നാണയങ്ങളായി 96000 രൂപ ബാങ്ക് അക്കൗണ്ടിലും നിക്ഷേപിച്ചിരുന്നു. ഇതിന് പുറമെ 1.75 ലക്ഷം രൂപയാണ് ഇയാളുടെ  കുടിലില്‍ നിന്ന് കണ്ടെത്തിയത്. 

മുംബൈയിലെ മാന്‍ഖര്‍ഡിനും  ഗോവന്ദി സ്റ്റേഷനുമിടയിലാണ് ആസാദ് ട്രെയിന്‍ തട്ടി മരിച്ചത്. മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ സമ്പാദ്യത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ബന്ധുക്കളെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ അവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ പൊലീസ്. 

പ്രദേശവാസികളാണ് ആസാദിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞത്. റെയില്‍വെ ട്രാക്കിന് സമീപത്താണ് ഇയാളുട കുടില്‍. ആസാദ് ഒറ്റയ്ക്കാണ് താമസെന്നും ഇയാള്‍ക്ക് ബന്ധുക്കളിലെന്നുമാണ് പ്രദേശവാസികളിലൊരാള്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് പൊലീസ് കുടില്‍ പരിശോധിക്കുകയായിരുന്നു. കുടില്‍ പരിശോധിച്ച പൊലീസിന് അവിടെ നിന്ന് ഡബ്ബകളും വലിയ ബാരലും ലഭിച്ചു. ഭിക്ഷയെടുത്ത് കിട്ടുന്ന നാണയത്തുട്ടുകള്‍ അയാള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി ഇതിലാണ് ഒളിപ്പിച്ചുവച്ചിരുന്നത്. 

ശനിയാഴ്ച നാണയങ്ങളെണ്ണാന്‍ ആരംഭിച്ചിട്ട് ഞായറാണ് എണ്ണിത്തീര്‍ന്നത്. 1.75 ലക്ഷം രൂപയുടെ നാണയങ്ങള്‍ ഉണ്ടായിരുന്നുവെന്നും റെയില്‍വെ പൊലീസ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ കാംബ്ലെ പറഞ്ഞു. കുടിലിന്‍റെ ഒരു മൂലയില്‍ ഒരു സ്റ്റീല്‍ പാത്രം ഉണ്ടായിരുന്നു. അതില്‍ ആസാദിന്‍റെ പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സീനിയര്‍ സിറ്റിസന്‍ കാര്‍ഡ് എന്നിവ ലഭിച്ചു. ഇതുപ്രകാരം 1937 ഫെബ്രുവരി 27നാണ് ആസാദ് ജനിച്ചത്. നേരത്തേ ശിവാജി നഗറിലും ബെയ്ഗന്‍ വാഡിയിലുമായിരുന്നു താമസിച്ചിരുന്നത്.

കുടിലില്‍ നിന്ന് മറ്റ് ചില രേഖകള്‍ കൂടി ലഭിച്ചു. ഇതില്‍ നിന്നാണ് ഇയാള്‍ക്ക് 8.77 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് ഉണ്ടെന്നും  96000 രൂപ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടെന്നും വ്യക്തമായതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഈ രേഖകള്‍ പ്രകാരം രാജസ്ഥാനിലെ രാംഗഡ് സ്വദേശിയാണ് ആസാദ്. അയാള്‍ക്ക് സുഖ്ദേവ് എന്ന മകനുമുണ്ട്. മകനാണ് എല്ലാ ബാങ്ക് ഇടപാടുകളുടെയും നോമിനി. രാജസ്ഥാന്‍ പൊലീസുമായി ബന്ധപ്പെട്ട് സുഖ്ദേവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴ്നാട്ടിൽ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ
പശ്ചിമേഷ്യൻ സംഘർഷം: രാജ്യത്ത് കർശന നിയന്ത്രണത്തിന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി; `ഇന്ധനം മിതമായി ഉപയോഗിക്കണം, ഒരു കൊല്ലത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണം'