
റാഞ്ചി: മോഷ്ടാവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ച മുസ്ലീം യുവാവ് മരണത്തിന് കീഴടങ്ങി. ജാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയില്‍ ജൂണ്‍ 18നാണ് 24കാരനായ തബ്രെസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഗുരുതരാവസ്ഥയില്‍ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍സരി ജൂണ്‍ 22 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
തബ്രെസ് അന്‍സാരിയെ ആള്‍ക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരാള്‍ അന്‍സാരിയെ മരത്തിന്‍റെ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു വീഡിയോയില്‍ തബ്രെസ് അന്‍സാരിയെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം എന്നും ജയ് ഹനുമാന്‍ എന്നും വിളിപ്പിക്കുന്നുമുണ്ട്.
സംഭവത്തില്‍ പ്രതികളിലൊരാളായ പപ്പു മണ്ഡാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂണെയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുന്ന തബ്രസ് അന്‍സാരി കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് ജാര്‍ഖണ്ഡിലെ ഗ്രാമത്തിലെത്തിയത്. അന്‍സാരിയുടെ വിവാഹവും നിശ്ചയിച്ചിരുന്നു.
ജൂണ്‍ 18ന് രാത്രി തബ്രസ് അന്‍സാരിയെ രണ്ട് പേര്‍ ചേര്‍ന്ന് ജംഷഡ്പൂരിലേക്ക് പോയി. അന്‍സാരിയെ കൊണ്ടുപോയ രണ്ട് പേരെ കുറിച്ച് അയാള്‍ക്ക് വിവരമുണ്ടായിരുന്നില്ലെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ഔറംഗസേബ് അന്‍സാരി പറഞ്ഞു. രണ്ട് പേര്‍ ഓടിപ്പോകുകയും ആള്‍ക്കൂട്ടത്തില്‍ അന്‍സാരി ഒറ്റയ്ക്കാകുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പേരാണ് മോഷണം നടത്തിയതെന്നും താന്‍ തെറ്റുകാരനല്ലെന്നും അന്‍സാരി ആവര്‍ത്തിച്ചെങ്കിലും ആള്‍ക്കൂട്ടം ഇത് ചെവിക്കൊണ്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam