നാടിനെ നടുക്കിയ അപകടം വിനോദയാത്രക്കിടെ; പൂർണമായും തകർന്ന് ഇന്നോവ, 13 ൽ 10 പേരും തത്ക്ഷണം മരിച്ചു

By Web TeamFirst Published May 29, 2023, 7:04 PM IST
Highlights

നാല് പുരുഷൻമാരും മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്

മൈസുരു: കർണാടകയെ നടുക്കിയ മൈസുരു വാഹനാപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മൈസുരുവിലേക്ക് വിനോദയാത്രയ്ക്കെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്നോവ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്കാണ് ജീവൻ നഷ്ടമായത്. കാറിനകത്തുണ്ടായിരുന്ന 13 ൽ 10 പേരാണ് മരണപ്പെട്ടത്. ബാക്കിയുള്ള മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നില സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മൈസൂരുവിൽ സ്വകാര്യ ബസും ടൊയോട്ട ഇന്നോവയും കൂട്ടിയിടിച്ച് 10 മരണം; ഇന്നോവ പൂർണ്ണമായി തകർന്നു

കൊല്ലഗൽ - ടി നരസിപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്നോവ കാർ പൂർണമായും തകർന്നു.  ഇതിനുള്ളിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ നാട്ടുകാരും പൊലീസും ഏറെ ബുദ്ധിമുട്ടി. അപകടത്തിൽ ബെല്ലാരിയിലെ സംഗനക്കൽ സ്വദേശികളാണ് മരിച്ചത്. നാല് പുരുഷൻമാരും മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളുടെ കാര്യത്തിൽ ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളുമാണ് മരണപ്പെട്ടത്. മൈസുരുവിൽ വിനോദയാത്രയ്ക്കെത്തിയ സംഘം ചാമുണ്ഡി ഹിൽസിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് നടുക്കുന്ന അപകടം ഉണ്ടായത്.

അതേസമയം കണ്ണൂരിൽ നിന്നുള്ള മറ്റൊരു വാർത്ത വാഹനാപകടത്തിൽ വൈദികൻ മരിച്ചു എന്നതാണ്. തലശേരി മൈനർ സെമിനാരിയുടെ വൈസ് റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് കണ്ണൂരിലെ അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഫാ. ജോർജ് കരോട്ട്, ജോൺ മുണ്ടോളിക്കൽ, ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവർക്കും പരിക്കേറ്റു. ഇവർ സഞ്ചരിച്ച വാഹനം ഇന്ന് പുലർച്ചെ നാല് മണിക്ക് വടകരയിൽ വച്ച് ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലയിൽ നിന്ന് തലശ്ശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ടാങ്കർ ലോറിക്ക് പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും തലശേരി മൈനർ സെമിനാരിയുടെ വൈസ് റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ ജീവൻ രക്ഷിക്കാനായില്ല.

click me!