
ബെംഗളൂരു: മൈസൂരുവിൽ വാട്സ്ആപ്പിൽ ആറാം ക്ലാസുകാരിയെ വിൽപനയ്ക്ക് വെച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള നീക്കവും ശക്തമാക്കിയിട്ടുണ്ട്. കുട്ടികളെ കാണാതായ കേസുകളുമായി ചേർത്ത് വെച്ചാണ് പരിശോധന. 12വയസുള്ള കുട്ടിയെ വിൽപനയ്ക്ക് വെച്ച സംഭവത്തിൽ വാട്സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് വിജയനഗര പൊലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്. കുട്ടിയെ ആവശ്യപ്പെട്ട് ബന്ധപ്പെട്ടവരെയും ഇവരുമായി സംസാരിച്ചവരെയും കണ്ടെത്താനാണ് നീക്കം. കുട്ടി ആരുടേതാണ് എന്ന് കണ്ടെത്താനും നീക്കം തുടങ്ങിയിട്ടുണ്ട്. 12കാരി തന്‍റെ മകളാണെന്നാണ് ഇടപാടുകാരെന്ന വ്യാജേന എത്തിയ സന്നദ്ധ സംഘടന പ്രവർത്തകരോടും പൊലീസിനോടും പിടിയിലായ ശോഭ ആദ്യം പറഞ്ഞത്.
വീണ്ടും ചോദ്യം ചെയ്തപ്പോൾ സഹോദരന്‍റെ പുത്രിയാണെന്ന് പറഞ്ഞു. കുഞ്ഞിനെ ദത്തെടുത്തതാണെന്ന് പിന്നെയും മാറ്റി പറഞ്ഞു. ഈ വൈരുധ്യം പൊലീസിനെ കുഴക്കുന്നുണ്ട്. 20 ലക്ഷം രൂപ ആവശ്യപ്പെടുന്നത് കുട്ടിയുടെ അച്ഛന്‍റെ ചികിത്സയ്ക്കാണെന്നും തങ്ങൾക്ക് ഇതിൽ കമ്മീഷനൊന്നുമില്ലെന്നും ശോഭ പറഞ്ഞതായി എൻജിഒയായ ഒടനാടി സേവ സമസ്തയുടെ പ്രവർത്തകരും പൊലീസിനോട് പറഞ്ഞു. ഇക്കാര്യത്തിലെ ദുരൂഹത നീക്കാൻ പൊലീസ് നീക്കം തുടങ്ങി. കുട്ടികളെ കാണാതായ കേസുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഋതിമതിയായ ഉടൻ കുട്ടികളുമായി ലൈംഗിക ബന്ധം പുലർത്തുന്നത് രോഗങ്ങൾ ശമിപ്പിക്കുമെന്നും ലൈംഗിക ശേഷി കൂട്ടുമെന്നുമുള്ള ഒരു അന്ധവിശ്വാസം കർണാടകത്തിന്‍റെ ചില ഭാഗങ്ങളിലുണ്ട്. ഇത് മുതലെടുത്ത് കുട്ടികളെ ഉപയോഗിച്ച് ബാല വേശ്യാവൃത്തി നടത്തുന്ന ശൃംഖലയുടെ ഭാഗമാണോ പിടിയിലായ ശോഭയും പങ്കാളി തുളസീകുമാറും എന്ന സംശയവും പൊലീസിനുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam