
ദില്ലി: എല്ലാവരെയും ഉൾക്കൊള്ളുന്ന നയമാണ് ഇന്ത്യയും ആസിയാനും പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലേഷ്യയിൽ നടന്ന ഇന്ത്യ ആസിയാൻ ഉച്ചകോടിയിൽ ഓൺലൈനായി സംസാരിക്കുമ്പോഴായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. അമേരിക്കയുമായുള്ള തീരുവ തർക്കം തുടരുമ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വ്യപാര രംഗത്ത് ആസിയാനുമായുള്ള സഹകരണം ശക്തമാക്കുമെന്നും മോദി അറിയിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുത്തു. നാളെ ആസിയാൻ ഉച്ചകോടിയിലും മോദി ഓൺലൈനായി സംസാരിക്കും. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആസിയാൻ ഉച്ചകോടിക്കായി മലേഷ്യയിൽ എത്തിയിട്ടുണ്ട്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പൂർണ്ണമായി നിറുത്തുമെന്ന് ഇന്ത്യ ഉറപ്പു നല്കിയെന്ന് മലേഷ്യയിലേക്കുള്ള യാത്രാ മധ്യേ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ പാകിസ്ഥാൻ യുദ്ധം താനാണ് നിറുത്തിയതെന്ന അവകാശവാദവും ട്രംപ് ആവർത്തിച്ചു.