പൗരത്വ നിയമം: എതിര്‍ക്കുന്ന ചിലര്‍ സംസാരിക്കുന്നത് പാകിസ്ഥാന്‍റെ ഭാഷയിലെന്ന് നരേന്ദ്രമോദി

By Web TeamFirst Published Feb 6, 2020, 2:23 PM IST
Highlights

 രാജ്യത്തെ വെട്ടിമുറിക്കുന്നവരുടെ ഒപ്പം നിന്നാണ് സിഎഎയെ ചിലർ എതിർക്കുന്നത്. രാജ്യത്തെ മുസ്ലിങ്ങളെ ഭയപ്പെടുത്താനാണ് പാകിസ്ഥാൻ എപ്പോഴും ശ്രമിച്ചത്.
 

ദില്ലി: ലോക്സഭയിൽ  പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വെട്ടിമുറിക്കുന്നവര്‍ക്ക് ഒപ്പം നിന്നാണ് ചിലര്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നത്. രാജ്യത്തെ മുസ്ലിങ്ങളെ ഭയപ്പെടുത്താനാണ് പാകിസ്ഥാൻ എപ്പോഴും ശ്രമിച്ചത്. പാകിസ്ഥാന്‍റെ ഭാഷയിലാണ് ചിലര്‍ സംസാരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഒപ്പം നിന്ന് പ്രതിപക്ഷം ഫോട്ടോ എടുക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 

ഷഹീൻബാഗ് സമരത്തെ പരോക്ഷമായി പരാമര്‍ശിച്ച പ്രധാനമന്ത്രി, പ്രതിപക്ഷം അക്രമ സമരങ്ങളെ പിന്നിൽ നിന്ന് പിന്തുണക്കുകയാണെന്നും കുറ്റപ്പെടുത്തി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദി പ്രമേയ ചര്‍ച്ചക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങൾ. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം പലതവണ പ്രതിഷേധ സ്വരമുയര്‍ത്തി ബഹളം വച്ചു. 

തുടര്‍ന്ന് വായിക്കാം: 'അടികൊള്ളാൻ സൂര്യനമസ്കാരം ചെയ്ത് തയ്യാറെടുക്കും'; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി നരേന്ദ്ര മോദി...
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സഹായിക്കാൻ നിയമം മാറ്റണമെന്ന് ജവഹര്‍ലാൽ നെഹ്റു പറഞ്ഞെന്ന് പ്രസംഗിച്ച നരേന്ദ്രമോദി നെഹ്റു വർഗ്ഗീയവാദിയായിരുന്നോ എന്നും ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു. 

click me!