ക്രിമിനൽ ഗൂഡാലോചന കുറ്റം ചുമത്തി, സോണിയാ ഗാന്ധിക്കും രാഹുലിനുമെതിരെ പുതിയ കേസ്; നാഷണൽ ഹെറാൾഡ് കേസിൽ നിർണായക നീക്കം

Published : Nov 30, 2025, 09:45 AM IST
rahul gandhi sonia gandhi

Synopsis

നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ദില്ലി പോലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തിയ കേസിൽ സോണിയ ഒന്നാം പ്രതിയും രാഹുൽ രണ്ടാം പ്രതിയുമാണ്. 

ദില്ലി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി. ദില്ലി പൊലീസിന്‍റെ ഇക്കണോമിക് ഒഫൻസസ് വിംഗ് ആറ് പേർക്കെതിരെ രജിസ്റ്റർ ചെയ്ത പുതിയ എഫ്ഐആറിലാണ് ഈ കുറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എഫ്ഐആറിൽ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരെ കൂടാതെ സാം പിത്രോദയും മറ്റ് മൂന്ന് വ്യക്തികളും പ്രതികളാണ്. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (AJL), യംഗ് ഇന്ത്യൻ, ഡോട്ടെക്‌സ് മർച്ചന്‍റൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികളുടെ പേരും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഢാലോചന കേസിൽ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽഗാന്ധി രണ്ടാം പ്രതിയുമാണ്.

ഇപ്പോൾ പ്രവർത്തനരഹിതമായ നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ മാതൃ കമ്പനിയായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ വഞ്ചനാപരമായി കൈവശപ്പെടുത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കൊൽക്കത്ത ആസ്ഥാനമായുള്ള ഷെൽ കമ്പനിയായ ഡോട്ടെക്‌സ് മർച്ചന്‍റൈസ്, രണ്ട് കോൺഗ്രസ് നേതാക്കൾക്ക് 76 ശതമാനം ഓഹരിയുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനിയായ യംഗ് ഇന്ത്യൻ എന്ന സ്ഥാപനത്തിന് ഒരു കോടി രൂപ നൽകിയതായി ആരോപിക്കപ്പെടുന്നു. ഈ ഇടപാടിലൂടെ യംഗ് ഇന്ത്യൻ കോൺഗ്രസിന് 50 ലക്ഷം രൂപ നൽകുകയും ഏകദേശം 2,000 കോടി രൂപയുടെ ആസ്തിയുള്ള എജെഎല്ലിന്‍റെ നിയന്ത്രണം നേടുകയും ചെയ്തുവെന്നാണ് ആരോപണം.

ഒക്ടോബർ മൂന്നിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ദില്ലി പൊലീസ് കേസെടുത്തത്. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് തങ്ങളുടെ അന്വേഷണ റിപ്പോർട്ട് ദില്ലി പൊലീസിന് കൈമാറിയിരുന്നു. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്‌ട് സെക്ഷൻ 66(2) പ്രകാരം, ഏതൊരു ഏജൻസിയോടും ഒരു ഷെഡ്യൂൾഡ് കുറ്റകൃത്യം രജിസ്റ്റർ ചെയ്യാനും അന്വേഷിക്കാനും ആവശ്യപ്പെടാൻ ഇഡിക്ക് അധികാരമുണ്ട്. നാഷണൽ ഹെറാൾഡ് കേസിൽ വിധി പറയുന്നത് ദില്ലി കോടതി ഡിസംബർ 16ലേക്ക് മാറ്റിവെച്ചതിന് പിന്നാലെയാണ് പുതിയ എഫ്ഐആർ വിവരങ്ങൾ പുറത്തുവന്നത്.

നാഷണൽ ഹെറാൾഡ് കേസിന്‍റെ പശ്ചാത്തലം

ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി 2012-ൽ പ്രാദേശിക കോടതിയിൽ കേസ് ഫയൽ ചെയ്തതോടെയാണ് നാഷണൽ ഹെറാൾഡ് കേസ് ആരംഭിക്കുന്നത്. ജവഹർലാൽ നെഹ്‌റുവും മറ്റ് സ്വാതന്ത്ര്യസമര സേനാനികളും 1938-ൽ സ്ഥാപിച്ച നാഷണൽ ഹെറാൾഡ് പ്രസിദ്ധീകരിച്ച അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്‍റെ ഏറ്റെടുക്കലിൽ കോൺഗ്രസ് നേതാക്കൾ വഞ്ചനയും വിശ്വാസലംഘനവും നടത്തിയെന്നാണ് സ്വാമി ആരോപിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണം 2008-ൽ നാഷണൽ ഹെറാൾഡ് പ്രസിദ്ധീകരണം നിർത്തിയിരുന്നു. അന്ന് മാതൃ കമ്പനിക്ക് 90 കോടി രൂപയുടെ തിരിച്ചടയ്ക്കാത്ത കടമുണ്ടായിരുന്നു. പ്രതിസന്ധി മറികടക്കാൻ എജെഎല്ലിനെ സഹായിക്കുന്നതിനായി കോൺഗ്രസ് പാർട്ടി 10 വർഷത്തിനിടെ നൂറോളം തവണകളായി 90 കോടി രൂപ വായ്പ നൽകി.

എന്നാൽ, നാഷണൽ ഹെറാൾഡിനോ എജെഎല്ലിനോ വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെന്നും അതിനാൽ അത് ഇക്വിറ്റി ഓഹരികളാക്കി മാറ്റിയെന്നുമാണ് കോൺഗ്രസ് പറയുന്നത്. പാർട്ടിക്ക് ഇക്വിറ്റി ഓഹരികൾ സ്വന്തമാക്കാൻ കഴിയാത്തതിനാൽ, 2010-ൽ രൂപീകരിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനിയായ യംഗ് ഇന്ത്യൻ എന്ന സ്ഥാപനത്തിന് ഓഹരികൾ അനുവദിച്ചു. യംഗ് ഇന്ത്യൻ കമ്പനിയിൽ രാഹുലിനും സോണിയക്കും 38 ശതമാനം വീതം ഓഹരികളുണ്ട്. ബാക്കിയുള്ള ഓഹരികൾ മോത്തിലാൽ വോറ, ഓസ്കാർ ഫെർണാണ്ടസ്, സാം പിത്രോദ, സുമൻ ദുബെ എന്നിവർക്കാണ്. അങ്ങനെയാണ് സോണിയയും രാഹുലും ഡയറക്ടർമാരായിരിക്കുന്ന യംഗ് ഇന്ത്യൻ, എജെഎല്ലിന്‍റെ ഭൂരിപക്ഷം ഓഹരി ഉടമകളായി മാറിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?