
ദില്ലി: നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ കൂടുതൽ മാർഗനിർദ്ദേശങ്ങളുമായി എൻടിഎ(നാഷണൽ ടെസ്റ്റിംഗ് ഏജൻസി). ഔദ്യോഗിക സന്ദേശങ്ങൾ 7827980287 എന്ന വാട്സ് ആപ്പ് നമ്പറിലൂടെ മാത്രമായിരിക്കും ലഭിക്കുകയെന്നും ഇത് ബ്ലൂടിക് വെരിഫൈഡ് നമ്പറാണെന്നും എൻടിഎ അറിയിച്ചു. വിദ്യാർത്ഥികൾക്ക് തിരികെ സന്ദേശം അയക്കാനാവില്ല. വ്യക്തിഗത വിവരങ്ങൾ ചോദിക്കില്ല. ഒടിപി ഒരിക്കലും ആവശ്യപ്പെടില്ല. പണം അടക്കാൻ ആവശ്യപ്പെടില്ലെന്നും ചോദ്യപേപ്പർ സംബന്ധിച്ച ഒരു കാര്യവും ഉണ്ടാകില്ലെന്നും എൻടിഎ അറിയിച്ചു.
മറിച്ച് നീക്കം നടന്നാൽ നാഷണൽ സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 ൽ അറിയിക്കണം. നാളത്തെ പരീക്ഷക്ക് പുതിയ അഡ്‌മിറ്റ് കാർഡ് ലഭിക്കും. വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. മെയ് 30 ലെ കാർഡ് ഉപയോഗിക്കരുതെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി പറയുന്നു. അതേസമയം, നാഷണൽ മെഡിക്കൽ കമ്മിഷന് കീഴിൽ വരുന്ന ഒരു മെഡിക്കൽ കോളേജും ഇന്നും നാളെയും വിദ്യാർത്ഥികൾക്ക് അവധി നൽകരുതെന്നും നിർദ്ദേശം നൽകി. ചില വിദ്യാർത്ഥികൾ മുൻപ് നടന്ന നീറ്റ് ക്രമക്കേടിന് പിന്നിലുണ്ടായിരുന്നുവെന്ന് കണ്ടാണ് കർശന നിർദ്ദേശം.
അതേസമയം, നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ 5000 കേന്ദ്രങ്ങളിൽ ഇന്ന് മോക്ഡ്രിൽ നടത്തും. കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തിപ്പിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് ദേശീയ പരീക്ഷ ഏജൻസി അറിയിച്ചു. അതിനിടെ, കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടിയുടെ സമരം ഇന്ന് ദില്ലിയിൽ നടക്കും. ദില്ലി ജന്തർ മന്തറില്‍ ഉച്ചക്ക് 1 മണിക്കാണ് പ്രതിഷേധം. അമൃത്സർ, ഹൈദരാബാദ്, ബെംഗളൂരു, രാജസ്ഥാൻ എന്നിവിടങ്ങളിലെ സമരങ്ങൾക്ക് ശേഷമാണ് ഇപ്പോൾ 'ദില്ലി ചലോ' ആഹ്വാനം ചെയ്തിരിക്കുന്നത്. അനിശ്ചിതകാല സമരമെന്നാണ് സൂചനയെങ്കിലും അതിന് പൊലീസ് അനുമതിയുണ്ടോയെന്ന് വ്യക്തമല്ല.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം സഹായധനം നൽകണമെന്നാവശ്യപ്പെട്ട് കോക്രോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത്ത് ദിപ്കെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രതിഷേധത്തിനെത്തുന്നവരോട് പ്ലേറ്റും സ്പൂണുമായി എത്താൻ സി ജെ പി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കുന്നതുവരെ ദില്ലിയില്‍ സമരം തുടരാനാണ് സി ജെ പി യുടെ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam