
ഭോപ്പാൽ: ട്രാൻസ്‌ജെൻഡർ 'നേഹ' എന്ന വ്യാജേന കഴിഞ്ഞ എട്ട് വർഷമായി ഭോപ്പാലിൽ താമസിച്ചുവരികയായിരുന്ന അബ്‍ദുൾ കലാം എന്ന ബംഗ്ലാദേശ് പൗരനെ ഭോപ്പാൽ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റത്തിന്‍റെയും വ്യാജ തിരിച്ചറിയൽ രേഖ ചമയ്ക്കലിന്‍റെയും വലിയൊരു റാക്കറ്റിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
പത്താം വയസിൽ ഇന്ത്യയിലേക്ക് കടന്ന കലാം, മുംബൈയിൽ രണ്ട് പതിറ്റാണ്ടോളം താമസിച്ച ശേഷമാണ് ഭോപ്പാലിലെ ബുധ്‌വാര പ്രദേശത്ത് സ്ഥിരതാമസമാക്കിയത്. അവിടെ ട്രാൻസ്‌ജെൻഡർ വ്യക്തിയായി വേഷമിട്ട് പ്രാദേശിക ഹിജ്ര സമൂഹത്തിൽ സജീവ അംഗമാകുകയായിരുന്നു ഇയാൾ. പ്രാദേശിക ഏജന്‍റുമാരുടെ സഹായത്തോടെ വ്യാജരേഖകൾ ഉപയോഗിച്ച് ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്‌പോർട്ട് എന്നിവയുൾപ്പെടെയുള്ള നിർണായക രേഖകൾ ഇയാൾ സ്വന്തമാക്കി.
അബ്‍ദുൾ കലാം വ്യാജ തിരിച്ചറിയൽ രേഖയിൽ ജീവിച്ചുവെന്ന് മാത്രമല്ല, വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് വിദേശയാത്രകൾ നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ബുധ്‌വാരയിലെ വിവിധ സ്ഥലങ്ങളിൽ ഇയാൾ പലതവണ വീടുകൾ മാറി താമസിക്കുകയും 'നേഹ' എന്ന പേരിൽ മാത്രം എല്ലാവർക്കും അറിയാവുന്ന വ്യക്തിയായി മാറുകയും ചെയ്തു. ഇയാൾ ജൈവികമായി ട്രാൻസ്‌ജെൻഡർ ആണോ അതോ പിടികൂടുന്നത് ഒഴിവാക്കാനുള്ള മറയായി ഈ വ്യക്തിത്വം ഉപയോഗിച്ചതാണോ എന്ന് നിർണ്ണയിക്കാൻ നിലവിൽ വൈദ്യപരിശോധന നടത്തിവരികയാണ്.
മഹാരാഷ്ട്രയിലെ ട്രാൻസ്‌ജെൻഡർ പ്രവർത്തനങ്ങളിലും അബ്‍ദുൾ ഉൾപ്പെട്ടിരുന്നതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇയാളുടെ വേഷപ്രച്ഛന്നത ഒരു വലിയ ശൃംഖലയുടെ ഭാഗമാണോ എന്ന ചോദ്യമുയർത്തുന്നുണ്ട്. ട്രാൻസ്‌ജെൻഡർ സമൂഹത്തിലെ മറ്റ് അംഗങ്ങൾക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടോ അതോ അവർ അറിയാതെ സഹായം നൽകിയതാണോ എന്നും അധികൃതർ അന്വേഷിച്ചുവരികയാണ്.
കലാമിന് വ്യാജ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിക്കാൻ സഹായിച്ച രണ്ട് പ്രാദേശിക യുവാക്കളെ നിലവിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അനധികൃത കുടിയേറ്റത്തിനും വ്യാജരേഖ ചമയ്ക്കലിനും സൗകര്യമൊരുക്കുന്ന ഒരു വലിയ ശൃംഖലയുടെ മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരിക്കാം ഇതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. അബ്‍ദുളിന്‍റെ മൊബൈൽ ഫോണിൽ നിന്നുള്ള കോൾ റെക്കോർഡിംഗുകളും ചാറ്റുകളും സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
ഫോറിനേഴ്‌സ് ആക്ട് പ്രകാരം കലാമിനെ 30 ദിവസത്തേക്ക് തടങ്കലിൽ വെച്ചിരിക്കുകയാണ്. റാക്കറ്റിന്‍റെ വ്യാപ്തിയും കലാമിന്റെ ഇന്ത്യയിലും വിദേശത്തുമുള്ള മുൻകാല പ്രവർത്തനങ്ങളും നീക്കങ്ങളും ബന്ധങ്ങളും സമഗ്രമായി അന്വേഷിച്ച ശേഷം മാത്രം നാടുകടത്താനുള്ള നടപടികൾ അധികൃതർ ആരംഭിക്കും. ഒരു വിദേശ പൗരന് ഒരു പ്രധാന ഇന്ത്യൻ നഗരത്തിൽ വർഷങ്ങളോളം വ്യാജരേഖകൾ ഉപയോഗിച്ച് കണ്ടെത്താതെ താമസിക്കാൻ എങ്ങനെ സാധിച്ചു എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam