കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 8000ത്തിലധികം കൊവിഡ് കേസുകളാണ് നേപ്പാളിൽ പ്രതിദിനം റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.
കാഠ്മണ്ഡു: നേപ്പാളിൽ ദുരിതം വിതച്ച് കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9483 പുതിയ കൊവിഡ് കേസുകളും 225 മരണങ്ങളുമാണ് നേപ്പാളിൽ റിപ്പോർട്ട് ചെയ്തത്. പ്രതിദിനക്കണക്കിൽ ഏറ്റവും ഉയർന്നതാണിത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 8000ത്തിലധികം കൊവിഡ് കേസുകളാണ് നേപ്പാളിൽ പ്രതിദിനം റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കൊവിഡിന്റെ രണ്ടാം തരംഗം അതിഗുരുതരാവസ്ഥയിൽ നേപ്പാളിൽ വ്യാപിക്കുകയാണ്. 30 ദശലക്ഷം ജനസംഖ്യയുള്ള നേപ്പാളിൽ ഈ കണക്ക് വളരെ ഉയർന്നതാണ്. ആശുപത്രികൾ കൊവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. അവശ്യവസ്തുക്കളുടെ ദൗർലഭ്യവുമുണ്ട്.
ആശുപത്രികളിൽ ഓക്സിജൻ, മരുന്നുകൾ, കിടക്കകൾ, നഴ്സിംഗ് ജീവനക്കാർ എന്നിവയുടെ അഭാവം പരിഹരിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ നടപ്പിലാക്കാൻ സുപ്രീംകോടതി പുറത്തിറക്കിയ ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. നേപ്പാളിൽ ഇതുവരെ 4084 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 4,13,111 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ ജനസംഖ്യാ മന്ത്രാലയം വ്യക്തമാക്കി. 97008 സജീവ കൊവിഡ് കേസുകളാണുള്ളത്.
400 ഓക്സിജൻ സിലിണ്ടറുകൾ, 160 ഓക്സിജൻ കോൺസെൻട്രേറ്റുകൾ, 10 വെന്റിലേറ്ററുകൾ എന്നിവ ചൈന നേപ്പാളിലേക്ക് എത്തിച്ചു. 2000 ഓക്സിജൻ സിലിണ്ടറുകളാണ് ചൈന നൽകാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. വാഗ്ദാനത്തിൽ അവശേഷിക്കുന്ന സഹായങ്ങൾ എത്തിക്കാൻ ചൈനയുടെ വിമാനം സജ്ജമാക്കിയിരിക്കുകയാണെന്നും നേപ്പാൾ എയർലൈൻസ് ജനറൽ മാനേജർ ദിം പ്രകാശ് പൗഡൽ വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona