
ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ഭൂപേന്ദ്ര സിങ് ചൗധരിയെ നിയമിച്ചു. ത്രിപുരയിൽ രാജീവ് ഭട്ടാചാര്യ ആണ് പുതിയ അധ്യക്ഷൻ.
യോഗി സർക്കാരിലെ പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രിയാണ് ഭൂപേന്ദ്ര സിങ് ചൗധരി. ജാട്ട് വിഭാഗക്കാരനും പടിഞ്ഞാറൻ യുപിയിൽ നിന്നുള്ള നേതാവുമാണ് ഭൂപേന്ദ്ര ചൗധരി. സ്വതന്ത്രദേവ് കാലാവധി പൂർത്തിയാകുന്നതിന് മുൻപേ അധ്യക്ഷ പദവി രാജി വെച്ചതിന് പിന്നാലെയാണ് പുതിയ നിയമനം.
Read Also; ദില്ലിയിലും ഓപ്പറേഷന്‍ താമരയെന്ന് എഎപി; പതിവ് നാടകമെന്ന് ബിജെപി
ആംആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ദില്ലിയില്‍ നാടകീയ സംഭവങ്ങൾ അരങ്ങേറി. എംഎല്‍എമാരെ അടർത്തിമാറ്റാൻ ബിജെപി ശ്രമിച്ചെന്നും, എന്നാല്‍ ഓപ്പറേഷന്‍ താമര പരാജയപ്പെടുത്തിയെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഓപ്പറേഷന്‍ താമരയില്‍നിന്നും രാജ്യത്തെ രക്ഷിക്കാനെന്ന പേരിൽ എംഎല്‍എമാർക്കൊപ്പം കെജ്രിവാൾ രാജ്ഘട്ടില്‍ പ്രാർത്ഥനയും നടത്തി.
ദില്ലി സർക്കാറിനെ വീഴ്ത്താനായി ബിജെപി ശ്രമിക്കുകയാണെന്ന് ഇന്നലെയാണ് കെജ്രിവാൾ ആരോപിച്ചത്. ഇന്ന് രാവിലെ അരവിന്ദ് കെജ്രിവാളിന്‍റെ വീട്ടില്‍ എംഎൽഎമാരുടെ യോഗം വിളിച്ചു ചേർത്തു. ചില എംഎൽഎമാരെ ബന്ധപ്പെടാൻ പാർട്ടിക്കു കഴിയുന്നില്ലെന്ന റിപ്പോർട്ടുകൾ ആദ്യം പുറത്തു വന്നു. ഇതോടെ ദില്ലിയിൽ അട്ടമറി നീക്കമെന്ന അഭ്യൂഹം ശക്തമായി. എന്നാൽ എല്ലാവരെയും ഫോണിൽ കിട്ടിയെന്ന് പിന്നീട് പാർട്ടി വിശദീകരിച്ചു. 70 അംഗ ദില്ലി നിയമസഭയില്‍ 62 എംഎല്‍എമാരാണ് ആംആദ്മി പാർട്ടിക്കുള്ളത്. ഇതില്‍ 53 പേർ യോഗത്തിന് നേരിട്ടെത്തി ബാക്കിയുള്ളവർ വിർച്ച്വലായാണ് പങ്കെടുത്തത്. ഓരോ എംഎല്‍എയ്ക്കും 20 കോടി രൂപവീതം വാഗ്ദാനം ചെയ്ത് നാല്‍പത് എംഎല്‍എമാരെ അടർത്തിമാറ്റാനാണ് ബിജെപി ശ്രമിച്ചതെന്ന് നേതാക്കൾ ആരോപിച്ചു. നാല്‍പത് എംഎല്‍എമാർക്ക് ഇരുപത് കോടി രൂപ വീതം ആകെ 800 കോടി രൂപ വാഗ്ദാനം ചെയ്ത ബിജെപിക്ക് ഈ പണം എവിടുന്ന് കിട്ടിയെന്നും നേതാക്കൾ ചോദിച്ചു.
യോഗത്തിന് ശേഷം അരവി ന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തില്‍ എംഎല്‍മാർ മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പ്രാർത്ഥനയും നടത്തി. ആംആദ്മി പാർട്ടി പ്രതീക്ഷവയ്ക്കുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപിയുമായുള്ള പോര് ശക്തമാകുന്നത്.
എന്നാൽ കെജ്രിവാളിൻറേത് പതിവ് നാടകമെന്നും ആരെയും അടർത്തിമാറ്റാൻ ശ്രമിച്ചിട്ടില്ലെന്നും ബിജെപി വിശദീകരിച്ചു. ആംആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേന്ദ്ര ഏജന്‍സികൾ നടപടികൾ തുടരുന്നതിനിടെയാണ് ബിജെപിക്കെതിരെ കെജ്രിവാൾ നിലപാട് കടുപ്പിക്കുന്നത്. ദില്ലി മദ്യനയ കേസില്‍ പാർട്ടിക്കെതിരായ ആരോപണങ്ങൾക്കെതിരെ അഴിമതിയും ഓപ്പറേഷന്‍ താമരയും ഉയർത്തിക്കാട്ടിയാണ് പ്രതിരോധം. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പടുത്തിരിക്കെ വരും ദിവസങ്ങളിലും നേർക്കുനേർ പോര് തുടരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam