
ഷാജഹാൻപൂർ: നടക്കാനിറങ്ങിയപ്പോൾ കേട്ടത് കുഞ്ഞിന്റെ കരച്ചിൽ, പരിശോധിച്ചപ്പോൾ കണ്ടത് മൺകൂനയിൽ നിന്ന് പുറത്തേക്ക് നിൽക്കുന്ന കുഞ്ഞുവിരലുകൾ. ജീവനോട് കുഴിച്ച് മൂടിയ നവജാത ശിശുവിന് പുനർജന്മം. കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ച് യുവാവ്. കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് ആശുപത്രി അധികൃതർ. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ ഗൊഹാവർ ഗ്രാമത്തിൽ ഞായറാഴ്ച രാവിലെ നദിക്കരയിൽ നടക്കാനിറങ്ങിയ യുവാവാണ് പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത്. ഒരടിയോളം ആഴമുള്ള കുഴിയിൽ തുണിയിൽ പൊതിഞ്ഞാണ് പെൺകുഞ്ഞിനെ അജ്ഞാതർ ഉപേക്ഷിച്ചത്. ബാഗുൽ നദിക്കരയിൽ എത്തിയ യുവാവ് പരിസരം പരിശോധിച്ചപ്പോഴാണ് ചെറിയൊരു മൺകൂനയ്ക്ക് മുകളിൽ കുഞ്ഞിന്റെ കൈവിരലുകൾ കണ്ടത്. ഇയാൾ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടനടി സ്ഥലത്ത് എത്തിയ പൊലീസ് കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യ നിലയിൽ മാറ്റമുണ്ടെന്ന് അധികൃതർ വിശദമാക്കുന്നത്. കയ്യിൽ ചോര പറ്റി ഉറുമ്പുകൾ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
കുഴിച്ചിട്ട കുഞ്ഞിനെ എന്തെങ്കിലും ജീവികൾ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ചതാകാം ഈ പരിക്കെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്. പെൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. സംഭവത്തിൽ കേസ് എടുത്ത പൊലീസ് മേഖലയിലെ സിസിടിവികളിൽ നിന്ന് കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജനിച്ചിട്ട് 15 ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് കണ്ടെത്തിയതെന്നാണ് സർക്കാർ മെഡിക്കൽ കോളേജ് വിശദമാക്കുന്നത്. എന്നാൽ കുഴിച്ച് മൂടിയ ശേഷവും കുട്ടി എങ്ങനെ അതിജീവിച്ചുവെന്നതിൽ പൊലീസിനും കൃത്യമായ ധാരണ ഇനിയും ഇല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam