
ദില്ലി: ലഹരിവേട്ടയ്ക്കിടെ ഫ്ലാറ്റിൻ്റെ നാലാം നിലയിൽ നിന്ന് ചാടിയ യുവതി മരിച്ചു. ദില്ലിയിലെ സ്വരൂപ് നഗറിൽ ലഹരിവിരുദ്ധ സേന നടത്തിയ റെയ്ഡിനിടെയാണ് സംഭവം. കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് ചാടിയ നൈജീരിയൻ സ്വദേശിയായ യുവതിയാണ് മരിച്ചത്. സ്റ്റെല്ല പിയൂസ് (41) എന്നാണ് ഇവരുടെ പേരെന്ന് പൊലീസ് അറിയിച്ചു. റെയ്ഡിനിടെ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് സിന്തറ്റിക് മയക്കുമരുന്നായ മെത്താംഫെറ്റാമൈൻ, എം.ഡി.എം.എ എന്നിവ നിർമ്മിക്കുന്ന ലബോറട്ടറിയും വൻതോതിൽ രാസവസ്തുക്കളും പോലീസ് കണ്ടെടുത്തു.
ബുരാരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ആൻ്റി നാർക്കോട്ടിക്സ് സ്ക്വാഡ് സ്വരൂപ് നഗറിലെ ഫ്ലാറ്റ് സമുച്ചയത്തിൽ പരിശോധനയ്ക്ക് എത്തിയത്. പരിശോധനയ്ക്കിടെ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് റോമിയോ (സ്കൈ) എന്ന ആഫ്രിക്കൻ സ്വദേശിയെ പോലീസ് പിടികൂടി. ഇയാളിൽ നിന്ന് 30 ഗ്രാം എം.ഡി.എം.എയും 1.5 ഗ്രാം ഹെറോയിനും കണ്ടെടുത്തു. തുടർന്ന് പോലീസ് നാലാം നിലയിലെ ഫ്ലാറ്റുകളിലേക്ക് പരിശോധന വ്യാപിപ്പിച്ചു. പോലീസ് തൻ്റെ ഫ്ലാറ്റിലേക്ക് പ്രവേശിച്ച ഉടൻ തന്നെ സ്റ്റെല്ല പിയൂസ് ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ബുരാരി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നാലാം നിലയിലെ മറ്റൊരു ഫ്ലാറ്റിൽ താമസിച്ചിരുന്ന മാർട്ടിൻ ആരോൺ എന്ന ആഫ്രിക്കൻ സ്വദേശിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് ലഭിച്ച താക്കോൽ ഉപയോഗിച്ച് സ്റ്റെല്ലയുടെ ഫ്ലാറ്റിലെ പൂട്ടിയിട്ടിരുന്ന ഒരു മുറി തുറന്നപ്പോഴാണ് പോലീസിന് വൻ മയക്കുമരുന്ന് നിർമ്മാണ ശാല കണ്ടെത്താനായത്. 192 ഗ്രാം എം.ഡി.എം.എ, മയക്കുമരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന 100 ലിറ്ററോളം രാസലായനികൾ, 10 ലിറ്റർ ഹൈഡ്രോക്ലോറിക് ആസിഡ്, മറ്റ് ആസിഡുകൾ, 35.5 കിലോഗ്രാം വെളുത്ത പൊടി, 21 കിലോഗ്രാം കറുത്ത തരികൾ, മയക്കുമരുന്ന് ലബോറട്ടറിക്ക് ആവശ്യമായ ഫ്ലാസ്കുകൾ, ബീക്കറുകൾ, പൈപ്പുകൾ, ഗ്യാസ് സിലിണ്ടറുകൾ, തൂക്കം അളക്കുന്ന മെഷീനുകളും പിടിച്ചെടുത്തു. ലഹരിമുക്ത ഭാരതം കാമ്പയിന്റെ ഭാഗമായി ദില്ലിയിൽ ഇത്തരം മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് ജോയിൻ്റ് പോലീസ് കമ്മീഷണർ മധുർ വർമ്മ അറിയിച്ചു. യുവതിയുടെ മരണത്തെക്കുറിച്ച് സ്വരൂപ് നഗർ പോലീസ് പ്രത്യേകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam