നിര്‍ഭയം ആശാദേവി, അര്‍ദ്ധരാത്രിയും കോടതിയിൽ: ജയിലിൽ എത്താതെ മടങ്ങി

By Web TeamFirst Published Mar 20, 2020, 5:26 AM IST
Highlights

ഏഴ് വര്‍ഷവും മൂന്ന് മാസവും നീണ്ട നിയമ നടപടികൾക്കൊടുവിൽ പ്രതികൾ പരമാവധി ശിക്ഷ ഏറ്റുവാങ്ങുമ്പോൾ തിഹാര്‍ ജയിലിന് മുന്നിലേക്കെത്താതെ നിര്‍ഭയയുടെ അമ്മ കോടതിയിൽ നിന്ന് മടങ്ങി.

ദില്ലി: രാജ്യം ഉറ്റുനോക്കിയിരുന്ന നിര്‍ഭയ കേസിൽ ഒടുവിൽ വിധി നടപ്പാകുമ്പോൾ തിഹാര്‍ ജയിലിന് മുന്നിലേക്ക് എത്താതെ നിര്‍ഭയയുടെ അമ്മ ആശാ ദേവി. വധശിക്ഷ ഒഴിവാക്കാൻ അവസാന മണിക്കൂറിലും പ്രതികൾ നിയമ വഴി തേടിയപ്പോൾ നടപടികൾക്ക് സാക്ഷിയായി നിര്‍ഭയയുടെ അമ്മയും ഉണ്ടായിരുന്നു കോടതി മുറിയിൽ. ദില്ലി ഹൈക്കോതിയും പിന്നാലെ സുപ്രീംകോതിയും നിയമത്തിന്റെ അവസാന സാധ്യതവരെ അനുവദിച്ച് പ്രതികളെ കൈവിട്ടു. ഏഴ് വര്‍ഷത്തിനും മൂന്ന് മാസത്തിനും ശേഷം ഒടുവിൽ നിര്‍ഭയക്ക് നീതി കിട്ടുന്നു എന്ന പ്രതികരണമായിരുന്നു അമ്മ ആശാ ദേവിക്ക്. വിധി നടപ്പാക്കുന്ന തിഹാര്‍ ജയിൽ പരിസരത്തെ ആൾക്കൂട്ടത്തിനിടയിലേക്ക് എത്താതെ അവര്‍ മടങ്ങുകയും ചെയ്തു.

തിഹാര്‍ ജയിലിന് മുന്നിൽ വധശിക്ഷയെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ആൾക്കൂട്ടം തിഹാര്‍ ജയിൽ പരിസരത്ത് ഉണ്ടായിരുന്നു. ഇവര്‍ക്കിടയിലേക്കൊന്നും എത്താതെയാണ് ആശാദേവി മടങ്ങിയത് . മരിക്കുന്നതിന് തൊട്ട് മുൻപ് അവസാനം സംസാരിച്ചപ്പോഴും പ്രതികൾക്ക് പരമാവധി ശിക്ഷ വേണമെന്ന് മകൾ പറഞ്ഞിരുന്നതായി പലവട്ടം പറഞ്ഞ ആശാദേവി ഒടുവിൽ മകൾക്ക് നീതി കിട്ടി എന്ന പ്രതികരണമാണ് നടത്തിയത്.

അവസാനമണിക്കൂറിലും ശിക്ഷ ഒഴിവാക്കാൻ വലിയ പരിശ്രമങ്ങളാണ് പ്രതികളുടെ ഭാഗത്തു നിന്നും ഉണ്ടായത്. മരണവാറണ്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എട്ടേമുക്കാലോടെ പവൻഗുപ്തയുടെ അഭിഭാഷകൻ ദില്ലി കോടതിയിൽ എത്തിയതോടെയാണ് രാത്രി വൈകിയുള്ള നിയമപോരാട്ടങ്ങൾ തുടങ്ങിയത്. ദില്ലി കോടതി ഹര്‍ജി തള്ളിയതോടെ വിധി പകര്‍പ്പ് പോലും ഇല്ലാതെ പ്രതികളുടെ അഭിഭാഷകൻ സുപ്രീംകോടതിയിലും എത്തി. 

തുടര്‍ന്ന് വായിക്കാം: നിര്‍ഭയ കുറ്റവാളികളുടെ അഭിഭാഷകനെ ചെരുപ്പൂരി അടിക്കാന്‍ ശ്രമം...  
 

നിയമത്തിന്‍റെ എല്ലാ സാധ്യതകളും ഉപയോഗിക്കാൻ അവസരം നൽകിയ ശേഷമാണ് സുപ്രീംകോടതിയും പ്രതികളുടെ വധ ശിക്ഷ ശരിവച്ചത്. 

click me!