
ചെന്നൈ: ക്ലീന്‍ പൊളിറ്റിക്സിനാണ് തനിക്ക് താല്‍പര്യമെന്നും എന്നാല്‍ ഇന്ന് നടക്കുന്ന രാഷ്ട്രീയത്തില്‍ പണത്തിന്‍റെ അതിപ്രസരം മാത്രമാണ് കാണാന്‍ കഴിയുന്നതെന്നും ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. സൌരാഷ്ട്ര തമിഴ് സംഗമം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അണ്ണാമലൈ. തെരഞ്ഞെടുപ്പ് കാലത്ത് അടക്കം പണത്തിന് തമിഴ്നാട്ടില്‍ വളരെ അധികം സ്വാധീനമുണ്ട്. ഇത്തരം പണം കേന്ദ്രീകൃതമായ രാഷ്ട്രീയത്തില്‍ മനം മടുത്തുവെന്നും അണ്ണാമലൈ പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ അനുരാഗ് താക്കൂറും മന്‍സുഖ് മാണ്ഡവ്യയും പങ്കെടുത്ത വേദിയിലാണ് അണ്ണാമലൈയുടെ പ്രസ്താവന.
ക്ലീന്‍ പൊളിറ്റിക്സേ ചെയ്യൂവെന്ന ഉറപ്പെടുത്താണ് രാഷ്ട്രീയത്തിലേക്ക് വന്നത്. നിലവിലെ രാഷ്ട്രീയക്കാരേ പോലെ പെരുമാറാന്‍ താല്‍പര്യമില്ലെന്നും അണ്ണാമലൈ പറഞ്ഞു. പണം നല്‍കാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അത്തരത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അണ്ണാമലൈ പറയുന്നു. സഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്താണ് തമിഴ്നാട് രാഷ്ട്രീയത്തില്‍ പണത്തിനുള്ള സ്വാധീനം. വോട്ടര്‍മാര പണം കൊടുത്തും സമ്മാനങ്ങള്‍ നല്‍കിയുമാണ് ദശാബ്ദങ്ങളായി സര്‍ക്കാരുകള്‍ മുന്നോട്ട് പോവുന്നത്.
ഒന്‍പത് വര്‍ഷത്തെ സന്പാദ്യമാണ് അരുവാന്‍കുറിച്ചിയില്‍ തെരഞ്ഞെടുപ്പ് തോറ്റതോടെ നഷ്ടമായതെന്നും അണ്ണാമലൈ പറയുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ താന്‍ കടക്കെണിയില്‍ ആയെന്നും അണ്ണാമലൈ പറഞ്ഞു. പാര്‍ലമെന്‍റ് സീറ്റിലേക്ക് മത്സരിക്കാന്‍ 80 കോടി മുതല്‍ 120 കോടി വരെ ചെലവിടേണ്ട അവസ്ഥയാണെന്നും അണ്ണാമലൈ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam