
പട്ന: ബിഹാറിൽ ആർജെഡി മന്ത്രിമാർക്ക് ഉപമുഖ്യമന്ത്രിയും നേതാവുമായ തേജസ്വി യാദവിന്റെ നിർദേശങ്ങൾ. ബിഹാറിൽ വീണ്ടും ‘ജംഗിൾ രാജ്’ എന്ന ബിജെപി വിമർശനങ്ങൾക്കും ആർജെഡിയുടെ നിയമമന്ത്രി കാർത്തികേയ് സിങ്ങിനെതിരായ തട്ടിക്കൊണ്ടു പോകൽ കേസിലെ അറസ്റ്റ് വാറണ്ട് വിവാദങ്ങൾക്കിടെയാണ് പ്രതിച്ഛായ മിനുക്കാനായി ആർജെഡി മന്ത്രിമാർക്ക് തേജസ്വി യാദവ് നിർദേശം നൽകിയത്.
മന്ത്രിമാർ പുത്തൻ കാറുകൾ മോഹിക്കേണ്ടെന്നു തേജസ്വി മുന്നറിയിപ്പ് നൽകി. സന്ദർശകരെ നമസ്തേയെന്നും അജാബ് എന്നും അഭിസംബോധന ചെയ്യണം. സ്വന്തം പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കണം. സന്ദർശകർക്കും പാർട്ടി പ്രവർത്തകർക്കും കാൽ തൊട്ടു വണങ്ങാൻ നിന്നു കൊടുക്കേണ്ടെന്നാണു മറ്റൊരു നിർദേശം. സമ്മാനമായി പൂച്ചെണ്ടുകൾക്കു പകരം പുസ്തകമോ പേനയോ പ്രോത്സാഹിപ്പിക്കണം. ജനങ്ങളോടും പാർട്ടി പ്രവർത്തകരോടുമുള്ള പെരുമാറ്റത്തിൽ അടിമുടി വിനയം നിറയണമെന്നും ജനസേവനത്തിനു ജാതി-മത പരിഗണന പാടില്ലെന്നും തേജസ്വി നിർദേശിച്ചു. ദരിദ്രരെ സഹായിക്കുന്നതിനാകണം മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ വകുപ്പുതല പ്രവർത്തനങ്ങളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യസന്ധതയും സുതാര്യതയും പ്രോത്സാഹിപ്പിക്കണം. മന്ത്രിമാർ അവരുടെ പദ്ധതികളും വികസന പ്രവർത്തനങ്ങളും സോഷ്യൽ മീഡിയയിൽ പങ്കിടണം. അതിലൂടെ പൊതുജനങ്ങൾക്ക് അവർ ഏറ്റെടുക്കുന്ന എല്ലാ സംരംഭങ്ങളെയും കുറിച്ച് വിവരങ്ങൾ ലഭിക്കും. ഈ മാസം ആദ്യമാണ് നിതീഷ് കുമാർ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുമായുള്ള ബന്ധം വിച്ഛേദിച്ച് മഹാസഖ്യത്തിലെത്തിയത്. മുൻപു നിതീഷിനു കീഴിൽ ഉപമുഖ്യമന്ത്രിയായിരുന്നപ്പോൾ തേജസ്വിനെതിരെ പക്വത കുറവെന്ന ആക്ഷേപമുയർന്നിരുന്നു. തേജസ്വിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് നിതീഷ് മഹാസഖ്യം വിട്ടത്. 31 അംഗ മന്ത്രിസഭ ഈ അടുത്താണ് ചുമതലയേറ്റത്. 16 മന്ത്രിമാർ ആർജെഡിയിൽ നിന്നുള്ളവരാണ്. വകുപ്പ് വിഭജനത്തിനെതിരെ മഹാസഖ്യത്തിൽ അസ്വസ്ഥതകൾ ഉടലെടുത്തിരുന്നു.