
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. രാജ്യത്തെ സൈനികര്‍ ബുള്ളറ്റ് പ്രൂഫില്ലാത്ത ട്രക്കിലാണ് സഞ്ചരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. സൈനികര്‍ പരാതി ഉന്നയിക്കുന്ന വീഡിയോ പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 'നമ്മുടെ ജവാന്മാര്‍ ബുള്ളറ്റ് പ്രൂഫില്ലാത്ത ട്രക്കുകളിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനായി 84,00 കോടിയുടെ വിമാനം വാങ്ങിയിരിക്കുന്നു. ഇത് നീതിയാണോ'-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
സൈനികരെന്ന് തോന്നിക്കുന്ന ചിലര്‍ സര്‍ക്കാറിനെതിരെ പറയുന്ന ദൃശ്യങ്ങളാണ് രാഹുല്‍ ഗാന്ധി പുറത്തുവിട്ടത്. 'ബുള്ളറ്റ് പ്രൂഫ് സൗകര്യമില്ലാത്ത ട്രക്കിലാണ് ഞങ്ങള്‍ സഞ്ചരിക്കുന്നത്. ഇത് സുരക്ഷിതമല്ല. ഞങ്ങളുടെ ജീവന്‍ വെച്ചാണ് അവര്‍ കളിക്കുന്നത്. ഞങ്ങള്‍ ജീവിതം പാഴാക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാ സൗകര്യങ്ങളും അനുഭവിക്കുമ്പോള്‍ താഴെയുള്ളവര്‍ക്ക് പരിതാപകരമായ സൗകര്യമാണ് ലഭിക്കുന്നത്'- ഇവര്‍ വീഡിയോയില്‍ പറയുന്നു.
ഇത് രണ്ടാം തവണയാണ് 8400 കോടി മുടക്കി പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക് സഞ്ചരിക്കാന്‍ വിമാനം വാങ്ങിയതിനെ രാഹുല്‍ വിമര്‍ശിക്കുന്നത്. ഒരു വശത്ത് മോദി 8400 കോടിക്ക് വിമാനം വാങ്ങുന്നു, മറുവശത്ത് നമ്മുടെ സൈനികര്‍ തണുപ്പില്‍ ചൈനക്കെതിരെ പോരാടുന്നുവെന്നായിരുന്നു നേരത്തെയുള്ള വിമര്‍ശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam