
ബെംഗളൂരു: കർണാടകയിലെ ദേവനാഗരിയിൽ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച സംഘത്തെ പൊലീസ് പിടികൂടി. സ്വകാര്യ ആശുപത്രിയിലെ നഴ്സായ സുഷ്മിതയും കൂട്ടാളികളായ മൂന്ന് പുരുഷന്മാരുമാണ് പിടിയിലായത്. സ്വകാര്യമായി പകർത്തിയ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു സംഘത്തിന്റെ ശ്രമം.
ഇതൊരു ഹണി ട്രാപ്പാണെന്നാണ് പ്രഥാമികമായി ബോധ്യപ്പെടുന്നതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മറ്റാർക്കെങ്കിലും ഇതിൽ പങ്കാളിത്തമുണ്ടോ എന്ന് അന്വേഷിക്കുകയാണ്. പ്രതികളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും സാങ്കേതിക പരിശോധനയ്ക്ക് ഫോണുകൾ വിധേയമാക്കുമെന്നും പറഞ്ഞു.
സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ 27കാരി സുഷ്മിത, കൂട്ടാളികളായ കൃഷ്ണ, രാഹുൽ, ചന്നബസപ്പ എന്നിവരെയാണ് വ്യവസായിയുടെ പരാതിയിൽ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. സുഷ്മിതയ്ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുമെന്നും മാധ്യമങ്ങൾക്ക് കൈമാറുമെന്നുമായിരുന്നു ഭീഷണി. വീഡിയോ പുറത്തുവിടാതിരിക്കാൻ 25 ലക്ഷം രൂപയാണ് ദേവനാഗരിയിലെ സിദ്ധവീരപ്പ ലേഔട്ടിൽ താമസിക്കുന്ന വ്യവസായിയിൽ നിന്ന് സംഘം ആവശ്യപ്പെട്ടത്. അത്രയും തരാനില്ലെന്ന് പരാതിക്കാരൻ പറഞ്ഞതോടെ 12 ലക്ഷമാക്കി. ആദ്യ ഗഡു എന്ന നിലയിൽ ഒരു ലക്ഷം രൂപയും നൽകി. ഈ പണം കിട്ടിയ ശേഷം ഭീഷണി തുടർന്നതോടെയാണ് വ്യവസായി വിദ്യാനഗർ പൊലീസിനെ സമീപിച്ചത്. തുടർന്ന് പണം നൽകാമെന്ന് വ്യക്തമാക്കി പൊലീസ് ഒരുക്കിയ കെണിയിൽ പ്രതികൾ കുടുങ്ങുകയായിരുന്നു. ഇവരിൽ നിന്ന് ഒരു ലക്ഷം രൂപയും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
മറ്റൊരു സ്ത്രീ മുഖേനയാണ് സുഷ്മിതയെ അറുപത്തിയേഴുകാരനായ വ്യവസായി പരിചയപ്പെട്ടത്. ഇവർക്ക് ഈ തട്ടിപ്പിൽ ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മക്കളുടെ പഠനത്തിന് സഹായം തേടിയ സുഷ്മിത പിന്നീട് ഇദ്ദേഹവുമായി അടുപ്പത്തിലാകുക ആയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വിദ്യാനഗർ പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam