
ദില്ലി: ഒമിക്രോൺ പരിശോധനക്ക് പുതിയ ആർടിപിസിആർ കിറ്റ് വികസിപ്പിച്ചതായി ഐസിഎംആർ. നാല് മണിക്കൂറിനുള്ളിൽ ഫലം അറിയാനാകുമെന്നതാണ് കിറ്റിന്‍റെ പ്രത്യേകത. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനിടെയാണ് പുതിയ ടെസ്റ്റ് കിറ്റ് എത്തുന്നത്. രാജ്യത്ത് പ്രതിദിന കേസുകളിലെ വർധന ആശങ്ക ഉയർത്തുന്നുവെന്ന് ആരോഗ്യ മന്ത്രാലയം തന്നെ സമ്മതിക്കുന്നു. കേരളത്തിലേതടക്കം
രോഗികളുടെ നിരീക്ഷണത്തിലും പ്രതിരോധ നടപടികളിലും വീഴ്ച പാടില്ലെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടിൽ നിരീക്ഷിച്ചാൽ മതിയാകും, എന്നാൽ മറ്റ് രോഗങ്ങളുള്ള കൊവിഡ് രോഗികൾ ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷമേ വീട്ടിൽ നിരീക്ഷണത്തിലിരിക്കാവൂ എന്നാണ് നിർദ്ദേശം. ഇതിനിടയിലും കൗമാരക്കാരിലെ വാക്സിനേഷൻ നല്ല രീതിയിൽ മുൻപോട്ട് പോകുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.
കരുതൽ ഡോസായി നേരത്തെ സ്വീകരിച്ച അതേ വാക്സിൻ നൽകുമെന്നും ഐസിഎംആർ വ്യക്തമാക്കിയിട്ടുണ്ട്. കൊവാക്സീൻ സ്വീകരിച്ചവർക്ക് കൊവാക്സീനും, കൊവിഷീൽഡ് സ്വീകരിച്ചവർക്ക് കൊവിഷീൽഡും തന്നെ കരുതൽ ഡോസായി നൽകും.
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം
രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലെന്ന് കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി തന്നെ സ്ഥിരീകരിച്ചിരുന്നു. ഈ മാസം തന്നെ കൊവിഡ് കേസുകൾ ഏറ്റവുമുയർന്ന നിരക്കിലാകുമെന്നും, രാജ്യത്തെ മെട്രോ നഗരങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യതയുണ്ടെന്നും കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ എൻ കെ അറോറ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച മാത്രം രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർദ്ധനയാണുണ്ടായത്. ഇത് മൂന്നാംതരംഗത്തെ സൂചിപ്പിക്കുന്നത് തന്നെയാണെന്ന് ഡോ. എൻ കെ അറോറ പറയുന്നു. പുതുതായി ഉണ്ടായ 50 ശതമാനം കേസുകൾക്കും പിന്നിൽ ഒമിക്രോൺ വകഭേദമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒമിക്രോൺ കൂടുതലായി വ്യാപിക്കുന്നത് നഗരങ്ങളിലാണ്. ''സമാനമായ കേസ് വർദ്ധനയാണ് ലോകത്തെ പല നഗരങ്ങളിലും കാണാനാകുന്നത്. ഇത് മൂന്നാംതരംഗത്തിന്‍റെ സൂചനയാണ്'', ദേശീയ വാർത്താ ഏജൻസിയായ പിടിഐയോട് എൻ കെ അറോറ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam