
ദില്ലി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇന്ന് 36 മലയാളികൾ കൂടി തിരിച്ചെത്തി. ഇസ്രായേലിൽ നിന്നാണ് 296 പേരടങ്ങുന്ന സംഘം തിരികെയെത്തിയത്. ഇതുവരെ 67 മലയാളികൾ അടക്കം 890 ഇന്ത്യക്കാരെ ഇസ്രായേലിൽ നിന്ന് തിരികെ എത്തിച്ചു. ദില്ലിയിലെ പാലം എയർപോർട്ടിൽ രാവിലെ 11 ന് എത്തിയ ഇന്ത്യൻ എയർ ഫോഴ്സ് സി17 വിമാനത്തിൽ ആകെ 296 പ്രവാസി ഇന്ത്യാക്കാരാണ് ഉണ്ടായിരുന്നത്. കൊച്ചി , തിരുവന്തപുരം, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിലൂടെ മലയാളി പ്രവാസികൾക്ക് യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്
ഇറാനിൽ നിന്നുള്ള 282 യാത്രക്കാരുമായുള്ള അവസാന വിമാനവും ഇന്ന് പുലർച്ചെയെത്തി. ഇതോടെ ഓപ്പറേഷൻ സിന്ധുവിൽ ഇറാനിൽ നിന്ന് തിരികെ എത്തിയവരുടെ എണ്ണം 2858 ആയി. ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും ഒഴിപ്പിക്കൽ താൽക്കാലികമായി മരവിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. ദില്ലിയിൽനിന്ന് പശ്ചിമേഷ്യയിലേക്കുള്ള വ്യോമ ഗതാഗതവും സാധാരണ നിലയിലേക്ക് എത്തുകയാണ്.
ഇന്നലെ രാത്രി ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല. ഇറാൻ വ്യോമപാത ഉടൻ തുറന്നേക്കുമെന്നാണ് റിപ്പോർട്ട്. സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇറാൻ വ്യോമപാത തുറക്കുന്നത്. ഖത്തറിൽ ഇന്നലെ ജിസിസി രാഷ്ട്രങ്ങളുടെ യോഗം ചേർന്നു. നിലവിലെ സാഹചര്യം അറബ് രാഷ്ട്രങ്ങൾ വിലയിരുത്തി. 12 ദിവസത്തെ യുദ്ധം അവസാനിച്ചതായി ഇറാൻ പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നതോടെ ടെഹറാനിൽ വൻ ആഘോഷ പ്രകടനം നടന്നു. ആയത്തുള്ള ഖംനഇയുടെ ചിത്രങ്ങളുമായി ജനം തെരുവിലിറങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam