
ഭോപ്പാൽ: ഒരു ചെറിയ ക്ലറിക്കൽ അശ്രദ്ധയുടെ പേരിൽ കീഴ്കോടതി ശിക്ഷിച്ച പോസ്റ്റ് മാസ്റ്ററെ 32 വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ ഹൈക്കോടതി കുറ്റവിമുക്തനാക്കി. മധ്യപ്രദേശിലെ ബേത്തുൽ സ്വദേശിയായ പോസ്റ്റ് മാസ്റ്റർ മങ്കാറാമിനെയാണ് മധ്യപ്രദേശ് ഹൈക്കോടതി വെറുതെവിട്ടത്.
1983ലാണ് സംഭവം നടന്നത്. മങ്കാറാം ഒരു നിക്ഷേപകന്‍റെ 3596 രൂപയുടെ നിക്ഷേപം ബ്രാഞ്ച് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല എന്ന് പരിശോധനയിൽ കണ്ടെത്തി. പക്ഷേ ഈ തുക ട്രഷറിയിൽ കൃത്യമായി നിക്ഷേപിക്കുകയും അക്കൗണ്ട് ഉടമയുടെ പാസ്ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുകളൊന്നും ഉണ്ടായിട്ടില്ല. എന്നാലും ഈ പിശക് ക്രിമിനൽ തട്ടിപ്പായി കണക്കാക്കപ്പെട്ടു.
1993-ൽ വിചാരണ കോടതി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 409-ാം വകുപ്പ് (സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന) പ്രകാരം മാങ്കറാമിനെ കുറ്റക്കാരനായി കണ്ടെത്തുകയും കോടതി പിരിയും വരെ തടവും 3000 പിഴയും വിധിക്കുകയും ചെയ്തു. മാങ്കറാം ഈ വിധിക്കെതിരെ അപ്പീൽ നൽകിയെങ്കിലും സെഷൻസ് കോടതി ശിക്ഷ ശരിവച്ചു. എന്നാൽ, പ്രതീക്ഷ കൈവിടാതെ നീതി തേടി അദ്ദേഹം മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. 32 വർഷത്തിന് ശേഷമാണ് വിധി വന്നത്.
ഒടുവിൽ ഹൈക്കോടതി ജസ്റ്റിസ് എം എസ് ഭട്ടി കീഴ്‌ക്കോടതിയുടെ വിധി റദ്ദാക്കുകയും മാങ്കറാം കുറ്റക്കാരനല്ലെന്ന് വിധിക്കുകയും ചെയ്തു. മാങ്കറാമിന്റെ പിശക് ക്രിമിനൽ കുറ്റമല്ലെന്ന് ജഡ്ജി എം എസ് ഭട്ടി വിലയിരുത്തി. പ്രവൃത്തി ക്രിമിനൽ ഉദ്ദേശ്യത്തോടെയാണോ പ്രതി ചെയ്തതെന്ന് ഇത്തരം വിധികൾ പുറപ്പെടുവിക്കുന്നതിന് മുമ്പ് കീഴ്‌ക്കോടതികൾ വിലയിരുത്തണമെന്ന് ജഡ്ജി ഊന്നിപ്പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam