കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ കൂട്ടിരിപ്പുകാര്‍ മര്‍ദിച്ചതായി പരാതി. പേരാമ്പ്ര സ്വദേശിയായ സുരേഷിനാണ് മര്‍ദനമേറ്റത്. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട്: കോഴിക്കോട് കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ കൂട്ടിരിപ്പുകാര്‍ മര്‍ദിച്ചതായി പരാതി. പേരാമ്പ്ര സ്വദേശിയായ സുരേഷിനാണ് മര്‍ദനമേറ്റത്. കൈക്കും നെഞ്ചിനും പരിക്കേറ്റ സുരേഷിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

രാവിലെ ഒമ്പത് മണിയോടെയാണ് കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളേയും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സുരേഷിന് മര്‍ദനമേറ്റത്. ആംബുലന്‍സ് നിര്‍ത്തുന്ന ഭാഗത്ത് ഇരുന്നിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാരായ രണ്ടു പേരോട് അവിടെ നിന്നും മാറി ഇരിക്കാന്‍ പറഞ്ഞതായിരുന്നു പ്രകോപനം. ആശുപത്രി വളപ്പില്‍ പുരുഷന്‍മാര്‍ക്ക് നിയന്ത്രണങ്ങളുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒപി കൗണ്ടറിന്‍റെ ഭാഗത്തുള്ള ഇരിപ്പിടത്തിലേക്ക് മാറിയിരിക്കാന്‍ പറഞ്ഞെങ്കിലും ഇവര്‍ കൂട്ടാക്കിയില്ലെന്ന് മര്‍ദനമേറ്റ സുരേഷ് പറഞ്ഞു. പരിക്കേറ്റ സുരേഷിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടൗണ്‍ പോലീസ് സ്ഥലത്തെത്തി മർദിച്ച രണ്ടു പേരേയും കസ്റ്റഡിയിലെടുത്തു. സുരേഷിന്‍റെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ടൗണ്‍‍ പോലീസ് അറിയിച്ചു.